തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തിൽ ഇടത് മുന്നണിയിൽ എതിർപ്പ്. സർക്കാരിൻറെ മധ്യനയത്തിനെതിരെ എഐടിയുസി രംഗത്തെത്തി. മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നും കള്ള് ചെത്ത് മേഖലയെ തഴഞ്ഞുവെന്നുമാണ് എഐടിയുസി ആരോപിക്കുന്നത്. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്നും എഐടിയുസി ആവശ്യപ്പെട്ടു. രജിസ്‌ട്രേഡ് തൊഴിലാളികൾക്ക് മാത്രമേ കള്ള് ചെത്താൻ അവകാശമുള്ളൂ. ബാഹ്യ ഏജൻസികൾക്ക് അനുമതി നൽകുന്നത് അരാജകത്വമാണെന്ന് എഐടിയുസി വിമർശിച്ചു.
ഏപ്രിൽ ഒന്നിന് നിലവിൽ വരേണ്ട മദ്യനയത്തിന് മാസങ്ങൾ വൈകി ഇന്നലെയാണ് മന്ത്രിസഭയുടെ അംഗീകാരം കിട്ടിയത്. 30 ലക്ഷമായിരുന്ന ബാർ ലൈസൻസ് ഫീസ് അഞ്ച് ലക്ഷം കൂടി കൂട്ടുന്നതിൽ ബാർ ഹോട്ടൽ ഉടമകൾക്ക് കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ ഇതിൽ പുനഃപരിശോധന ഉണ്ടായിട്ടില്ല. സ്റ്റാർ പദവി പുതുക്കാൻ അപേക്ഷ നൽകിയ ഹോട്ടലുകൾക്ക് അത് കിട്ടുന്ന വരെ താൽകാലിക ലൈസൻസ് നൽകും. വിനോദ സഞ്ചാര മേഖലയിൽ സീസണടുക്കുമ്പോൾ ബിയർ, വൈൻ വിൽപ്പനക്ക് ലൈസൻസ് അനുവദിക്കാനാണ് തീരുമാനം. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളുടേയും റെസ്റ്റോറന്റുകളുടേയും ഉടമസ്ഥതയുള്ള തെങ്ങിൽ നിന്നും കള്ള് ചെത്തിയും അതിഥികൾക്ക് നൽകാം. മദ്യകയറ്റുമതി പ്രോത്സാഹിപ്പിക്കാനായി ബ്രാൻഡ് രജിസ്‌ട്രേഷ ഫീസും എക്‌സ്‌പോർട്ട് ഫീസും പുനക്രമീകരിക്കും. ഇനിയും തുറക്കാനുള്ള 309 ഔട്ട് ലൈറ്റുകൾ ഉടൻ തുറക്കും.
പുതിയ മദ്യനയത്തിൻറെ അടിസ്ഥാനത്തിൽ സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ളിൽ നിന്ന് മൂല്യവർദധിത ഉൽപ്പന്നങ്ങൾ കുടുംബശ്രീ നിർമ്മിക്കും. ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് കള്ളകൊണ്ടുപോകുന്ന വാഹനങ്ങൾ നിരീക്ഷിക്കാൻ സാങ്കേതിക സംവിധാനം കൊണ്ടുവരും. വിദ്യാഭ്യാസ – കായികവകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് ലഹരിക്കെതിരെ നടപടി ശക്തമാക്കും. കൂടുതൽ ലഹരിവിമുക്തി കേന്ദ്രങ്ങളും തുടങ്ങാനും മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്.