കണ്ണൂര്‍ : 32 വയസ്സ് പ്രായമുള്ള യുവതിയുടെ വയറില്‍ നിന്ന് 12. കി. ഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തതായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓങ്കോസര്‍ജറി വിഭാഗം അറിയിച്ചു. അതീവ സങ്കീര്‍ണ്ണവും ദുഷ്‌കരവുമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. വിദേശത്ത് താമസമാക്കിയ യുവതി വയറില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. മെലിഞ്ഞ ശരീര പ്രകൃതിയായിരുന്നു യുവതിയുടേത്. എന്നാല്‍ സമീപകാലത്ത് ശരീരം തടിയ്ക്കുന്നതായി ശ്രദ്ധയില്‍ പെടുകയും വയറില്‍ അസ്വസ്ഥ അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ ഗള്‍ഫില്‍ വെച്ച് ചികിത്സതേടുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അസ്വസ്ഥതയ്ക്ക് കുറവില്ലാതിരുന്നതിനെ തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സ തേടി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെത്തിച്ചേര്‍ന്നത്.
മിംസില്‍ വെച്ച് നടത്തിയ സ്‌കാനിംഗിലാണ് മുഴ ശ്രദ്ധയില്‍ പെട്ടത്. വയറ് മുഴുവന്‍ വളര്‍ന്ന് വ്യാപിച്ച് കിടന്ന മുഴ നെഞ്ചിന്റെ ഭാഗത്തേയും പടര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി യുവതിക്ക് ശ്വാസതടസ്സം അനുഭവപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. മാത്രമല്ല മുഴവളര്‍ന്നതിനനുസരിച്ച് കുടലിന്റെ ഒരുഭാഗം അമര്‍ന്ന് പോവുകയും മുഴയുടെ പിറക് വശത്ത് ഒട്ടിച്ചേരുകയും ചെയ്തു. തുടര്‍ന്നാണ് ശസ്ത്രക്രിയയിലൂടെ പെട്ടെന്ന് തന്നെ മുഴ പുറത്തെടുക്കാന്‍ തീരുമാനിച്ചത്.
മൂന്ന് വെല്ലുവിളികളാണ് ശസ്ത്രക്രിയയില്‍ പ്രധാനമായും അനുഭവപ്പെട്ടത്. ഒന്നാമത്തേത് മുഴയോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന കുടലിന്റെ ഭാഗം വിജയകരമായി നീക്കം ചെയ്യുക എന്നതും രണ്ടാമത്തേത് മുഴ പൊട്ടിപ്പോവാതെ പൂര്‍ണ്ണമായും പുറത്തെടുക്കണം എന്നതുമായിരുന്നു. ഏതെങ്കിലും കാരണവശാല്‍ മുഴ പൊട്ടിപ്പോവുകയും അതിനകത്തെ ദ്രാവകം വയറിനുള്ളില്‍ പതിക്കുകയും ചെയ്താല്‍ പുതിയ മുഴകള്‍ വളരാനും കാന്‍സറായി മാറുവാനും സാധ്യതയുണ്ട്. മൂന്നാമത്തേത് യുവതി അവിവാഹിതയാണ്, ആണ്ഡാശയവും ഗര്‍ഭപാത്രവും പൂര്‍ണ്ണമായി നീക്കം ചെയ്യപ്പെട്ടാല്‍ ഭാവിയില്‍ ഗര്‍ഭിണിയാകുവാനുള്ള സാധ്യത ഇല്ലാതാകും അതിനാല്‍ അണ്ഡാശയവും ഗര്‍ഭപാത്രവും പൂര്‍ണ്ണമായി നീക്കം ചെയ്യാതെ സര്‍ജറി നടത്തുക എന്നതായിരുന്നു. ഇതിനായി ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ സ്റ്റേജിംഗ് ലാപ്പറോട്ടമി എന്ന ശസ്ത്രക്രിയാ രീതി സ്വീകരിക്കുവാന്‍ തീരുമാനിച്ചു. ഗര്‍ഭപാത്രം പൂര്‍ണ്ണമായും അണ്ഡാശയത്തിന്റെ ഒരുഭാഗവും നിലനിര്‍ത്തിക്കൊണ്ടുള്ള ശസ്ത്രക്രിയാ രീതിയാണിത്. ഇതിലൂടെ അതീവ ഗൗരവതരമാ ഈ മൂന്ന് വെല്ലുവിളികളെയും വിജയകരമായി അതിജീവിക്കുവാന്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഓങ്കോ സര്‍ജന്‍ ഡോ. അബ്ദുള്ള കെ. പി. യുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. അന്‍പത് സെന്റിമീറ്റര്‍ നീളവും മുപ്പത് സെന്റീമീറ്റര്‍ വീതിയുമായിരുന്നു മുഴക്കുണ്ടായിരുന്നത്. ഇത്രയും വലിയ മുഴ മനുഷ്യശരീരത്തിലുണ്ടാകുന്നത് അപൂര്‍വ്വമാണെന്നും, മറ്റ് കുഴപ്പങ്ങളില്ലാതെ ഇത്രവലിയ മുഴ നീക്കം ചെയ്യാന്‍ സാധിക്കുന്നത് അത്യപൂര്‍വ്വമാണെന്നും ഡോ. അബ്ദുള്ള കെ. പി. പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് സർജിക്കൽ ഓൺക്കോളജി വിഭാഗം ഡോ. അബ്ദുള്ള കെ. പി, ഗൈനക്കോളജി വിഭാഗം ഡോ ഭവ്യ ,അനസ്തെഷ്യ വിഭാഗം ഡോ പ്രശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.









