ശമ്പളം നല്‍കിയില്ല, പണി കൊടുത്ത് അബുദാബി ലേബര്‍ കോടതി

ദുബായ്: പത്ത് മാസത്തോളം ശമ്പളം തന്നെ നല്‍കിയിട്ടില്ലെന്നതാണ് പ്രശ്‌നം കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്. എന്തായാലും സംഭവം നടന്നിരിക്കുന്നത് യുഎഇയിലാണ്. തൊഴിലാളി സംരക്ഷണ നിയമങ്ങളെ ഉയര്‍ത്തിപ്പിടിച്ച് തൊഴിലാളിയെ ചൂഷണം ചെയ്ത കമ്പനിക്ക് പണി കൊടുത്ത് അബുദാബി ലേബര്‍ കോടതി.

14 വര്‍ഷത്തെ സേവനം നല്‍കിയതിന് ശേഷം തൊഴിലാളിയോട് കരുണയില്ലാതെ പെരുമാറിയ കമ്പനിക്കാണ് പണി കിട്ടിയത്. തൊഴില്‍ തര്‍ക്കം പരിഹരിച്ച് കമ്പനി 10,2209 ദിര്‍ഹം തൊഴിലാളിക്ക് നല്‍കണമെന്നാണ് കോടതി വിധിച്ചത്. ഗള്‍ഫ് ന്യൂസാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2010ലാണ് ഈ തൊഴിലാളി യുഎഇയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്ക് എത്തുന്നത്.

വര്‍ഷങ്ങളോളം കാര്യങ്ങള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോയി. എന്നാല്‍ 2023 പകുതിക്ക് ശേഷം കമ്പനി ഇയാള്‍ക്ക് ശമ്പളം നല്‍കിയില്ല. കൃത്യമായി പറഞ്ഞാല്‍ 10 മാസങ്ങളോളം ശമ്പളം നല്‍കാതെ ഒടുവില്‍ 2024 പകുതിയോടെ ഇയാളെ കമ്പനി പിരിച്ചുവിടുകയും ചെയ്തു. കരാറനുസരിച്ച് ഇയാള്‍ക്ക് നല്‍കേണ്ട ശമ്പളം 11,500 ദിര്‍ഹമായിരുന്നു, അടിസ്ഥാന ശമ്പളം 6,900 രുപയായിരുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചുവിട്ടതോടെ ഇയാള്‍ കോടതിയെ സമീപിച്ചു.

ഗ്രാറ്റുവിറ്റി തുകയായി 87, 825 ദിര്‍ഹം, ഉപയോഗിക്കാത്ത വാര്‍ഷിക ലീവിന് 18496 ദിര്‍ഹം, 10 മാസം ശമ്പളം വൈകിയതിന് 34500 ദിര്‍ഹം വിമാനടിക്കറ്റിന് 1500 ദിര്‍ഹം, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, പേയ്‌മെന്റ് വൈകുകയാണെങ്കില്‍ അതിനുള്ള പലിശ എന്നിവ കമ്പനി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൊഴിലാളി കോടതിയെ സമീപിച്ചത്. തൊഴിലാളിയുടെ പരാതി അബുദാബി ലേബര്‍ കോടതി കൃത്യമായി പരിശോധിച്ചു.

കേസ് കോടതിയിലെത്തിയപ്പോള്‍ കമ്പനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. തൊഴിലാളിയുടെ വാദത്തെ എതിര്‍ക്കാനോ ശമ്പളം വൈകിയതിന് ന്യായീകരണം നല്‍കാനോ കമ്പനിക്ക് കഴിഞ്ഞില്ല. ഇതോടെ കോടതി കേസ് ഗൗരവമായി എടുക്കുകയും തൊഴിലാളിക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. 87,259 ദിര്‍ഹം ഗ്രാറ്റുവിറ്റിയായും 3450 ദിര്‍ഹം 15 ദിവസം ഉപയോഗിക്കാത്ത ലീവിനുള്ള അടിസ്ഥാന ശമ്പളമായും നല്‍കണമെന്നാണ് കോടതി വിധിച്ചു. മറ്റു ആവശ്യങ്ങള്‍ക്കായി കോടതി വിധിച്ച തുക കൂടി കണക്കാക്കിയാല്‍ ആകെ 102209 ദിര്‍ഹമാണ് തൊഴിലാളിക്ക് ലഭിക്കുക. തൊഴിലാളികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നിര്‍ദേശമാണ് കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

Top News from last week.

Latest News

More from this section