വിചാരണക്കോടതിയുടെ മുൻപത്തെ അന്വേഷണം സ്വാഭാവിക നീതിയുടെ നേരിട്ടുള്ള ലംഘനമാണെന്ന് ഹർജിയിൽ ആരോപണം; 2024 ലെ അന്വേഷണ റിപ്പോർട്ടുകൾ വിശ്വാസയോഗ്യമല്ലെന്ന് നടി 2017 ലെമെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച നടപടി, കോടതിയിൽ നിന്ന് നീതിക്കായി കാത്തിരിക്കുന്ന തനിക്ക് വലിയ രീതിയിൽ "വീണ്ടും ഇരയാക്കപ്പെടുന്നതിനും" "മാനസിക ആഘാതം സൃഷ്ടിക്കുന്നതിനും" കാരണമായി എന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവങ്ങളിൽ ഒന്ന് നടന്നത് ഏത് ജഡ്ജിയുടെ കസ്റ്റഡിയിലായിരുന്നോ, ആ ജഡ്ജി തന്നെയാണ് മുൻപത്തെ അന്വേഷണം നടത്തിയത് എന്നാണ് ഹർജിയിലെ പ്രധാന അവകാശവാദം.
ഇതിനുപുറമെ, 2024-ൽ പുറത്തുവന്ന രണ്ട് അന്വേഷണ റിപ്പോർട്ടുകൾ ഒട്ടും “വിശ്വാസ്യത നൽകുന്നതല്ല” എന്നും അതിജീവിത തൻ്റെ ഹർജിയിൽ പറയുന്നു. അന്വേഷണം നടത്താൻ നിർദ്ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവിൽ വ്യക്തമായി പ്രതിപാദിച്ചിരുന്ന സ്വതന്ത്ര വിദഗ്ദ്ധരുടെയോ, പോലീസിന്റെയോ സഹായമില്ലാതെയും ഇരയുടെ പങ്കാളിത്തം ഉറപ്പാക്കാതെയുമാണ് തികച്ചും “രഹസ്യസ്വഭാവത്തോടെ” ഈ അന്വേഷണം നടത്തിയതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
മെമ്മറി കാർഡ് നിയമവിരുദ്ധമായി കൈക്കലാക്കുകയും കോടതിയുടെ നിയമപരമായ കസ്റ്റഡിയിൽ നിന്ന് അത് മാറ്റുകയും ചെയ്തവർക്ക് അതിലൂടെ എന്തെങ്കിലും തരത്തിലുള്ള അവിഹിത സാമ്പത്തിക നേട്ടങ്ങളോ മറ്റ് ലാഭങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണ അതോറിറ്റി കൂടിയായ വിചാരണക്കോടതി ജഡ്ജി യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
അതിജീവിതയുടെ വ്യക്തമാക്കൽ അനുസരിച്ച്, ലൈംഗിക അതിക്രമത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതികളുടെ കസ്റ്റഡിയിലിരുന്ന 2018 ജനുവരി മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിനിടയിൽ മൂന്ന് തവണയാണ് പരിശോധിക്കപ്പെട്ടിട്ടുള്ളത്.
“ഹർജിക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായതിന്റെ വീഡിയോ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായും നിയമവിരുദ്ധമായും പരിശോധിച്ചത് അവരുടെ അന്തസ്സിനും സ്വകാര്യതയ്ക്കുമുള്ള ലംഘാനാതീതമായ അവകാശത്തെ ഹനിക്കുക മാത്രമല്ല, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന നീതി ലഭിക്കാനുള്ള അവകാശത്തെ ഗുരുതരമായി തകർക്കുന്നതുമാണ്,” ഹർജിയിൽ പറയുന്നു.
“ഇത് നീതിന്യായ പ്രക്രിയയുടെയും നിയമവാഴ്ചയുടെയും നിഷ്പക്ഷതയിലും മഹത്വത്തിലും ഇരയായ വ്യക്തിക്കുള്ള വിശ്വാസത്തെ തകർക്കുന്നു. കൂട്ടബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പരിശോധിച്ച നടപടി നീതിക്കായി കാത്തിരുന്ന അവരെ വീണ്ടും ഇരയാക്കുകയാണ് ചെയ്തത്. അവരുടെ അന്തസ്സിനും സ്വകാര്യതയ്ക്കും നേരെ ഉണ്ടായ ഈ ക്രൂരമായ ആക്രമണം ഇതിനകം തന്നെ കടുത്ത മാനസിക വിഷമതകൾ അനുഭവിച്ചുകൊണ്ടിരുന്ന ഹർജിക്കാരിയെ വീണ്ടും കടുത്ത ആഘാതത്തിലേക്ക് തള്ളിവിട്ടു,” എന്ന് ഹർജിയിൽ പറയുന്നു.
അതിജീവിത, തന്‍റെ കൂട്ടബലാല്‍സംഗത്തിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കീഴ്‌ക്കോടതികളുടെ കസ്റ്റഡിയിലിരിക്കെ നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ പുതിയ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചു.
മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേന സമർപ്പിച്ച ഹർജിയിൽ, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിചാരണക്കോടതി മുൻപ് നടത്തിയ അന്വേഷണം “സ്വാഭാവിക നീതിയുടെ തത്വങ്ങളെ നേരിട്ട് ലംഘിച്ചുകൊണ്ടാണ് നടത്തിയത്” എന്ന് നടി അവകാശപ്പെട്ടിട്ടുണ്ട്.
കേസിൽ ആദ്യത്തെ ആറ് പ്രതികളായ സുനിൽ എൻ എസ് (പൾസർ സുനി), മാർട്ടിൻ ആന്റണി, മണികണ്ഠൻ ബി, വിജീഷ് വി പി, സലിം എച്ച്, പ്രദീപ് എന്നിവർക്ക് വിചാരണക്കോടതി 20 വർഷത്തെ കഠിനതടവ് വിധിച്ചിരുന്നു.
അതേസമയം നടൻ ദിലീപ് ഉൾപ്പെടെ മറ്റ് മൂന്ന് പേരെ കോടതി കേസിൽ കുറ്റവിമുക്തരാക്കിയിരുന്നു. 2017 ഫെബ്രുവരി 17 ന് ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ അക്രമികൾ നടിയെ രണ്ട് മണിക്കൂറോളം തടങ്കലിൽ വെച്ച് പീഡിപ്പിച്ച ഈ സംഭവം കേരള സമൂഹത്തിൻ്റെ മനസ്സാക്ഷിയെ ആകെ പിടിച്ചുലച്ച ഒന്നായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മറ്റ് പ്രതികളുടെ സഹായത്തോടെ നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഈ ക്രൂരകൃത്യം ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ വെച്ച് വീഡിയോയിൽ പകർത്തുകയുമായിരുന്നു. കുറ്റകൃത്യത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അന്വേഷണത്തിനിടയിൽ നടൻ ദിലീപ് അറസ്റ്റിലായിരുന്നു. എന്നാൽ, ഏകദേശം ആറ് വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം കോടതി അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.









