കുട്ടനാട് മടവീഴ്ചയുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് കൃഷിമന്ത്രി ടി.സിദ്ദിഖ്


കൃഷിനാശംഃ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃഷി പുനരാരംഭിക്കാനുള്ള നടപടികളെടുക്കുമെന്ന് കൃഷിമന്ത്രി ശക്തമായ മഴയിൽ മടവീഴ്ച്ചയുണ്ടായതിനെ തുടർന്ന് കൃഷിനാശം സംഭവിച്ച കുട്ടനാട് ഉൾപ്പെടെയുള്ള ആലപ്പുഴയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കൃഷിമന്ത്രി ടി.സിദ്ദിഖ് .

സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം പോരൂക്കര സ്കൂൾ, സെന്റ് ജോസഫ് സ്കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളും മടവീഴ്ചയുണ്ടായ പൊങ്ങമ്പ്ര പാടശേഖരവും കൃഷിമന്ത്രി ടി സിദ്ദിഖ്, ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണ മന്ത്രി എം ലിജു, കെസി വേണുഗോപാൽ എംപി , റെജി ചെറിയാൻ എം എൽ എ , ജില്ലാ കളക്ടർ ഷാജി വി നായരും വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദർശിച്ചു. ശേഷം കര്‍ഷകരുമായി സംഘം കൂടിക്കാഴ്ച നടത്തി.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ കൃഷിമന്ത്രി ടി.സിദ്ദിഖ് ചോദിച്ചറിഞ്ഞു. കര്‍ഷകര്‍ അവരുടെ പ്രയാസവും ദുരിതവും മന്ത്രിമാരോടും എംപിയോടും എംഎല്‍എയോടും മുന്നില്‍ അവതരിപ്പിച്ചു. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായ മഴക്കെടുതിയില്‍ വലിയ തോതില്‍ കൃഷിനാശം സംഭവിക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടായതായും കര്‍ഷകര്‍ പരാതിപ്പെട്ടു. ഓരോ മഴക്കെടുതിയിലും അടിക്കടി മടവീഴ്ച സംഭവിക്കുന്നത് പതിവാണെന്നും അത് തടയാന്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും കര്‍ഷകര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു. ക്യാമ്പിലെ കർഷകരുമായി സംസാരിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ കർഷകർക്ക് ആശ്വാസകരമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അറിയിച്ച ശേഷമാണ് മന്ത്രിമാര്‍ അവിടെ നിന്ന് മടങ്ങിയത്.
ശേഷം കൃഷിമന്ത്രി ടി.സിദ്ദിഖ് മടവീഴ്ചയുണ്ടായ പ്രദേശങ്ങള്‍ ബോട്ടിലെത്തിലെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മടവീഴ്ചയിൽ കനത്ത നാശനഷ്ടമുണ്ടായ പുളിങ്കുന്ന് പഞ്ചായത്തിലെ വടക്കേകരി മാടതാനികരി പാടശേഖരവും, തെക്കേമതി കായൽ പാടവും തെക്കെ മണപ്പിള്ളി പാടശേഖരവും മന്ത്രി ടി.സിദ്ദിഖ് സന്ദർശിച്ചു. 400 ഏക്കർ കൃഷിയാണ് ഇവിടെ മാത്രം നശിച്ചുപോയതെന്നും ഇതുമൂലം നഷ്ടം സംഭവിച്ച കർഷകരെ സര്‍ക്കാര്‍ ചേർത്ത് നിർത്തുമെന്നും മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. കര്‍ഷകന്‍റെ അധ്വാനമാണ് പാഴായത്. 45 ദിവസം പ്രായമായ നെല്‍ച്ചെടികളാണ് നശിച്ചത്. കര്‍ഷകന്‍റെ കണ്ണീര്‍ കാണാതിരിക്കാനാവില്ല. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. നാടിനെ അന്നമൂട്ടുന്ന കുട്ടനാട്ടിലെ കർഷകരെ സഹായിക്കാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി സിദ്ദിഖ് ഉറപ്പുനൽകി.ബണ്ട്, ട്രാക്ടര്‍ റോഡ് എന്നിവയുടെ പുനഃക്രമീകരണം, വെള്ളം ഒഴുക്കിക്കളഞ്ഞ് പാടശേഖരം വൃത്തിയാക്കാനുള്ള പമ്പ് സെറ്റ് വെെദ്യുതി തുടങ്ങി കർഷകർക്ക് ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളിൽ വിവിധ വകുപ്പുതലത്തില്‍ ആവശ്യമായ ചര്‍ച്ച നടത്തി കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
കൃഷിനാശം നേരിട്ട കർഷകർക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ ധനകാര്യ വകുപ്പുകളുടെ സഹകരണത്തോടെ ചൊവ്വാഴ്ച തിരുവനന്തപുരത്ത്ചേരുമെന്നും മന്ത്രി അറിയിച്ചു.
സഹകരണ വകുപ്പ് മന്ത്രി എം. ലിജുവും യോഗത്തിൽ പങ്കെടുക്കും.
കേരള ബാങ്ക്, നബാർഡ്, ഷെഡ്യൂൾഡ് ബാങ്കുകളുടെ പ്രതിനിധികൾ, സഹകരണ-ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സംസ്ഥാന കാർഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.
…………









