അംബാനിയുടെ രഹസ്യായുധം ‘പ്രോജക്ട് ജുപ്പിറ്റർ’; എതിരാളികളുടെ നെഞ്ചിടിപ്പേറ്റി റിലയൻസിന്റെ വമ്പൻ നീക്കം

 ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് കോപ്പുകൂട്ടുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ വിപ്ലവത്തിന് അംബാനി നെയ്‌തെടുത്ത അതീവ രഹസ്യമാണ് ‘പ്രൊജക്ട് ജുപീറ്റര്‍’. ആഗോള നിക്ഷേപകരെ ഒരുമിച്ച് നിര്‍ത്തിയും, നിയമങ്ങളെ മറികടന്നും ജിയോയെ വിപണിയില്‍ എത്തിക്കാന്‍ റിലയന്‍സ് നടത്തിയ ഒരു കോര്‍പ്പറേറ്റ് യുദ്ധം എന്നു പറയാം. അംബാനിയുടെ ഈ സീക്രട്ട മിഷനില്‍ ഞെട്ടിയിരിക്കുകയാണ് ബിസിനസ് ലോകം. ഇക്കണോമിക് ടൈംസ് ആണ് അംബാനിയുടെ ഈ വമ്പന്‍ നീക്കത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ (Jio Platforms Ltd) മെഗാ ഐപിഒയ്ക്ക് പിന്നിലെ നിങ്ങള്‍ അറിയാത്ത ചില കഥകള്‍ അറിയാം.

​പ്രോജക്ട് ജുപ്പീറ്റര്‍: പേരിന് പിന്നിലെ രഹസ്യം

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ റിലയന്‍സ് നടത്തിയ രഹസ്യ നീക്കമാണ് പ്രോജക്ട് ജുപ്പീറ്റര്‍. ജിയോ ഐപിഒയുടെ വലിപ്പവും, അതിന്റെ വലിയ ലക്ഷ്യങ്ങളും സൂചിപ്പിക്കാനാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ ജുപീറ്ററിന്റെ (വ്യാഴം) പേര് ഈ ദൗത്യത്തിന് നല്‍കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഹരി വിപണി ലിസ്റ്റിംഗാണ് കളമൊരുങ്ങുന്നത്.

​റിലയന്‍സിന്റെ അതീവ രഹസ്യം

ജിയോ ഐപിഒ നാള്‍വഴികളില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഒഴിവാക്കാനായി ഇമെയിലുകളും, മറ്റ് ഇലക്ട്രോണിക് ആശയവിനിമയങ്ങളും പരമാവധി കുറച്ചുവെന്നാണ് വിവരം. പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസുകള്‍, പ്രസന്റേഷനുകള്‍ എന്നിവയെല്ലാം പ്രിന്റ് ചെയ്ത ഫിസിക്കല്‍ ഫോമിലാണ് കൈകാര്യം ചെയ്തത്. റിലയന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും, പങ്കാളികളായ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍ക്കും മാത്രമാണ് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നത്.

​ദൗത്യത്തിന്റെ പിന്നിലെ ശക്തികള്‍

റിലയന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി. ശ്രീകാന്ത്, കെ.ആര്‍. രാജ, ജിയോ എക്‌സിക്യൂട്ടീവ് അന്‍ഷുമാന്‍ താക്കൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രൊജക്ട് ജുപീറ്റര്‍ ദൗത്യം നീങ്ങുന്നത്. കോട്ടക് മഹിന്ദ്ര കാപ്പിറ്റല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയ പ്രമുഖ ബാങ്കുകളെയാണ് ഇതിനായി ആദ്യം കൂടെ കൂട്ടിയത്. പിന്നീട് ബാങ്ക് സിന്‍ഡിക്കേറ്റ് വിപുലീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അംബാനിയുടെ മേല്‍നോട്ടം ഉണ്ടായിരുന്നു.

​അംബാനിയുടെ മിടുക്ക്

റിലയന്‍സ് കമ്പനി ആണെങ്കില്‍ പോലും ജിയോയുടെ വലിയൊരു ഭാഗം ഓഹരികള്‍ വിദേശ കമ്പനികളുടെ പക്കലാണ്. ഇവരെ റിലയന്‍സ് താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഐപിഒയ്ക്ക് സമ്മതിപ്പിക്കുക എന്ന വലിയ ടാസ്‌ക് കൈകാര്യം ചെയ്തത് മുകേഷ് അംബാനി തന്നെയാണ്. മെറ്റാ (ഫേസ്ബുക്ക്), ആല്‍ഫബെറ്റ് (ഗൂഗിള്‍), കെകെആര്‍ തുടങ്ങിയ വന്‍കിട ആഗോള നിക്ഷേപകര്‍ ജിയോയുടെ ഭാഗമാണ്. ഇന്ത്യയിലെ പബ്ലിക് ഫ്‌ലോട്ട് നിയമങ്ങള്‍ പാലിക്കുന്നതിനായി തങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ നിന്ന് ഏകദേശം 8% കുറയ്ക്കാന്‍ ഈ നിക്ഷേപകരെ സമ്മതിപ്പിച്ചെടുക്കാന്‍ അംബാനിക്കു സാധിഞ്ഞു. ഇതാണ് ജിയോ ഐപിഒയ്ക്ക് കളമൊരുക്കിയത്.

വലിയ ഐപിഒകള്‍ക്ക് ആവശ്യമായ മിനിമം ഡൈലൂഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സെബിയുമായി നിരന്തരം ആശയവിനിമയം നടത്തുകയും, സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്ന് ഐപിഒ നടപടികള്‍ വേഗത്തിലാക്കാന്‍ അംബാനിക്കു സാധിച്ചു.

​ഐപിഒ ഘടന

ജിയോ ഐപിഒയുടെ ഘടനയും വലിയ പ്രതിസന്ധിയായിരുന്നു. തുടക്കത്തില്‍ നിലവിലുള്ള ഓഹരി ഉടമകള്‍ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ രീതിയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പുതിയ ഓഹരികള്‍ കൂടി എത്തിക്കാന്‍ റിലയന്‍സ് തീരുമാനിച്ചതോടെ ഘടന മാറി. ഐപിഒ വഴി സമാഹരിക്കുന്ന പണം കമ്പനിയുടെ കൈവശം തന്നെ നിലനിര്‍ത്താനും, ഭാവി വികസനത്തിന് ഉപയോഗിക്കാനും വേണ്ടിയാണ് ഈ തന്ത്രം പ്രയോഗിച്ചത്.

നിയമപരമായ തടസങ്ങള്‍ മറികടക്കാനും, വിപണിയിലെ വന്‍കിട നിക്ഷേപകരെ ഒരുമിച്ച് നിര്‍ത്തിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ സുഗമമായി യാഥാര്‍ത്ഥ്യമാക്കാനും മുകേഷ് അംബാനി പ്രയോഗിച്ച അതീവ രഹസ്യ കോര്‍പ്പറേറ്റ് തന്ത്രമായിരുന്നു പ്രൊജക്ട് ജുപീറ്റര്‍.

​ജിയോ ഐപിഒ ടൈംലൈന്‍

  • ഓഗസ്റ്റ് 2025- 2026 ന്റെ ആദ്യ പകുതിയില്‍ ജിയോ ലിസ്റ്റ് ചെയ്യാനുള്ള അംബാനിയുടെ പദ്ധതി പ്രഖ്യാപനം.
  • സെപ്റ്റംബര്‍ 2025- വലിയ ഐപിഒകള്‍ക്കുള്ള മിനിമം ഡൈല്യൂഷന്‍ നിയമം സെബി ലഘൂകരിച്ചു
  • ഒക്ടോബര്‍ 2025- കൊട്ടക്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവരെ റിലയന്‍സ് ഐപിഒ ബാങ്കര്‍മാരായി നിയമിച്ചു
  • ഡിസംബര്‍ 2025- നാല് നിക്ഷേപ ബാങ്കുകള്‍ കൂടി ഐപിഒ സിന്‍ഡിക്കേറ്റില്‍ ചേര്‍ത്തു.
  • ഫെബ്രുവരി 2026 – പുതുക്കിയ ഐപിഒ നിയമങ്ങളുടെ വിജ്ഞാപനം തീര്‍പ്പാക്കാത്തതുകൊണ്ട് ഫയലിംഗ് വൈകി.
  • 2026 മാര്‍ച്ച് 13- സര്‍ക്കാര്‍ പുതിയ മിനിമം ഡൈല്യൂഷന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു.
  • 2026 മാര്‍ച്ച് 17- റിലയന്‍സ് സിന്‍ഡിക്കേറ്റ് 19 നിക്ഷേപ ബാങ്കുകളിലേക്ക് വിപുലീകരിച്ചു.
  • 2026 മാര്‍ച്ച് 27- ദുര്‍ബലമായ വിപണി കാരണം ഫയലിംഗ് വീണ്ടും മാറ്റി.
  • 2026 മെയ്- ഐപിഒ ഘടന ഒഎഫ്എസില്‍ നിന്ന് പ്രൈമറി ഇഷ്യുവിലേക്ക് മാറ്റി.
  • 2026 ജൂണ്‍ 19- ജിയോയുടെ ഐപിഒ കരട് പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്തു.

Top News from last week.