കന്യാസ്ത്രീകളുടെ മോചനം; ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല, കേരള എംപിമാര്‍ക്ക് അമിത് ഷായുടെ ഉറപ്പ്

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ അമിത് ഷായെ കണ്ടിരുന്നു. ഇവര്‍ക്കാണ് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയത്.

ജാമ്യം തേടിക്കൊണ്ടുള്ള കന്യാസ്ത്രീകളുടെ അപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയ അമിത് ഷാ ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചതായാണ് വിവരം. ഇന്നോ നാളെയോ തന്നെ കന്യാസ്ത്രീകളുടെ മോചനത്തിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകുമെന്നും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ അറിയിച്ചു.

വിഷയത്തില്‍ നേരത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്നാണ് അമിത് ഷാ വിവരം തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും ആഭ്യന്തര മന്ത്രി തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായും അമിത് ഷാ വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top News from last week.

Latest News

More from this section