തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. നഗരസഭാ കത്ത് വിവാദത്തിൽ ഡി.ആർ. അനിലിനെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനമായി. സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെ തദ്ദേശമന്ത്രി എം.ബി. രാജേഷ് വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജിവെക്കുമെന്ന് അറിയിച്ചതോടെ കോർപ്പറേഷനിൽ നടന്നുവരുന്ന പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളും തയ്യാറാവുക്കയായിരുന്നു.നേരത്തെ, അനിലിന്റെ രാജിക്കായി സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. തുടർന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിലാണ് രാജിസംബന്ധിച്ച് തീരുമാനമുണ്ടായത്. കത്ത് വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അനിലിനെ രാജിവെപ്പിക്കാനുള്ള തീരുമാനം. ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം. അനിലിനെ സ്ഥാനത്തുനിന്ന് നീക്കാനുള്ള അനുമതി തേടിയത്.
ഡി.ആർ. കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. വിജിലൻസ് അന്വേഷണം പുരോഗമിക്കവെയാണ് രാജി തീരുമാനത്തിലേക്ക് പാർട്ടി എത്തുന്നത്. കത്ത് വിവാദത്തിൽ ഡി.ആർ. അനിലിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.ചർച്ചയിൽ കോൺഗ്രസ് ജില്ലാ അധ്യക്ഷൻ പാലോട് രവി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ പങ്കെടുത്തു. മേയർ ആര്യാ രാജേന്ദ്രന്റെ രാജി സംബന്ധിച്ച തീരുമാനം ഹൈക്കോടതിക്ക് വിടാനുള്ള സർക്കാർ നിർദ്ദേശം പ്രതിപക്ഷം അംഗീകരിച്ചു. ഡാറ്റ എൻട്രി ഓപ്പറേറ്റമാരായി നിയമിക്കുന്ന ദിവസവേതനക്കാർക്ക് പാസ്വേഡ് നൽകുന്നത് അവസാനിപ്പിക്കാമെന്ന് യോഗത്തിൽ മന്ത്രി പ്രതിപക്ഷത്തിന് ഉറപ്പുനൽകി.