ഒമാനിൽ ഓഗസ്റ്റ് 15 മുതൽ നെയ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം; വിജ്ഞാപനവുമായി മന്ത്രാലയം


മസ്കറ്റ്: ഒമാന്റെ തീരക്കടലിൽ നെയ്മീൻ (കിംഗ്ഫിഷ്) പിടിക്കുന്നതിനും വിപണനം നടത്തുന്നതിനും വരുംദിവസങ്ങളിൽ വിലക്കേർപ്പെടുത്തി. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് ഈ നിയന്ത്രണം.
അക്വാട്ടിക് റിസോഴ്സ് നിയമം ആർട്ടിക്കിൾ 178 മുൻനിർത്തിയാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പ്രജനന സമയമായതിനാൽ കടലിലെ മീൻസമ്പത്ത് തടസ്സമില്ലാതെ പെരുകുന്നതിനും അനിയന്ത്രിതമായ മത്സ്യബന്ധനം തടയുന്നതിനുമാണ് ഈ ഇടവേള. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന നെയ്മീൻ ലഭ്യതയിൽ ഭൂരിഭാഗവും (83.5%) അൽ വുസ്ത, തെക്കൻ അൽ ശർഖിയ മേഖലകളിൽ നിന്നാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം 4.44 കോടി റിയാലിലധികം മൂല്യമുള്ള ഉൽപ്പാദനമാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.

വിലക്കുള്ള സമയത്ത് മീൻ പിടിക്കുന്നതും, വിൽക്കുന്നതും, സൂക്ഷിക്കുന്നതും, കയറ്റുമതി ചെയ്യുന്നതും പൂർണ്ണമായും നിയമവിരുദ്ധമാണ്. കയ്യിൽ നിലവിൽ നെയ്മീൻ സ്റ്റോക്കുള്ള വ്യാപാരികളും കമ്പനികളും വിവരം മുൻകൂട്ടി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.









