ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് മമത വിശേഷിപ്പിക്കുന്നത്. ഭവാനിപൂർ മണ്ഡലത്തിൽ നേരിട്ട തിരഞ്ഞെടുപ്പ് പരാജയത്തിൽ കടുത്ത പ്രതികരണവുമായി
തൃണമൂൽ കോൺഗ്രസ് എംപിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി മമതയുമായി നടത്തിയ ടെലിഫോൺ സംഭാഷണം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഇതിലാണ് മമത രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് മമത വിശേഷിപ്പിക്കുന്നത്.
അട്ടിമറി ആരോപണങ്ങൾ
16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു അധികാരിയേക്കാൾ താൻ മുന്നിലായിരുന്നുവെന്നും ചുരുക്കം ചില റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെയാണ് അട്ടിമറി നടന്നതെന്നും മമത അവകാശപ്പെടുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഗുണ്ടകൾ അതിക്രിമിച്ച് കടന്ന് ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചതായും ഫോൺ സംഭാഷണത്തിൽ മമത ആരോപിക്കുന്നുണ്ട്. സിആർപിഎഫും പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബിജെപിയെ സഹായിക്കാൻ ഡൽഹിയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
തൃണമൂൽ കോൺഗ്രസ് വോട്ടെണ്ണൽ ഏജന്റുമാരെ നിർബന്ധപൂർവ്വം പുറത്താക്കി പ്രതിപക്ഷത്തിന്റെ ഏജന്റുമാരെ നിയമിച്ചതായും മമത പറയുന്നു. അവശേഷിച്ച റൗണ്ടുകൾ തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന ഭവാനിപൂരിലായിരുന്നു. ആ സമയത്താണ് ഏതാനും ഗുണ്ടകൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് അവർ തന്നെ മർദ്ദിക്കുകയും സി.ആർ.പി.എഫിന്റെ സഹായത്തോടെ ഏജന്റുമാരെ പുറത്തെറിയുകയും ചെയ്തതായും മമത പറയുന്നു.
നടന്നത് വൻ ക്രമക്കേട്
അവസാന റൗണ്ടുകളിൽ, വോട്ടെണ്ണൽ ഹാളിനുള്ളിൽ തന്റെ പാർട്ടിക്ക് പ്രാതിനിധ്യം ഇല്ലായിരുന്നുവെന്നും, ശരിയായ സീലിംഗ് ഇല്ലാതെ ഇവിഎം മെഷീനുകൾ സ്ട്രോങ് റൂമുകളിലേക്ക് കൊണ്ടുപോയി എന്നും അവർ അവകാശപ്പെട്ടു. താൻ ഹാളിന് പുറത്തായിരുന്നുവെന്നും അകത്തേക്ക് കടത്തിവിട്ടില്ലെന്നും അവർ പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിച്ചും മറ്റു പ്രശ്നങ്ങളുണ്ടാക്കിയും വോട്ടുകൾ ബലമായി മോഷ്ടിച്ചതായു ഇതൊരു ക്രൂരമായ പീഡനമാണെന്നും മമത വിശേഷിപ്പിച്ചു.
ഈ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ വിജയമല്ല, മറിച്ച് അധാർമികമായ വൃത്തികെട്ട കളി മാത്രമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും മമത ബാനർജി വ്യക്തമാക്കി. തന്റെ വാദങ്ങൾ തെളിയിക്കുന്ന തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ എന്ന നിലയിൽ കല്യാൺ ബാനർജിയെ വസ്തുതകൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മമത കൂട്ടിച്ചേർത്തു.









