ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിജെപിയും ആർഎസ്എസും എത്തിച്ചേർന്നു. നിലവിലെ വിഷയം പരിഹരിക്കാൻ ഭരണകൂടം പരമാവധി ശ്രമിക്കുന്നുണ്ടെന്നും വീഴ്ചകൾക്ക് കാരണക്കാരായവർക്കെതിരെ ഇതിനകം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. മന്ത്രിയുടെ രാജി എന്ന ആവശ്യത്തോട് ആർഎസ്എസ് നേതൃത്വത്തിനും താല്പര്യമില്ല.
എന്നാൽ, കേന്ദ്ര മന്ത്രിയുടെ രാജിയില്ലാതെ നടത്തുന്ന ചർച്ചകൾക്കൊന്നും ഒരു ഫലവുമില്ലെന്ന് കോക്രോച്ച് ജനതപാർട്ടി വ്യക്തമാക്കി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ ഭാരവാഹികൾ ഒന്നടങ്കം ഒഴിയുന്നതുകൊണ്ടു മാത്രം ഈ പ്രശ്നത്തിന് പൂർണ്ണമായൊരു പരിഹാരമാകില്ലെന്ന് പാർട്ടി വക്താവായ അശുതോഷ് റങ്കയും വ്യക്തമാക്കി.









