ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരണം ജനുവരി 28-ഫെബ്രുവരി 13, മാർച്ച് 09-ഏപ്രിൽ 02 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ഞായറാഴ്ച്ചയാണെങ്കിലും 2026 ഫെബ്രുവരി 1ന് തന്നെ ബജറ്റ് അവതരണം നടന്നേക്കും.ഇത്തവണത്തെ ബജറ്റ് സമ്മേളനം, രാഷ്ട്രപതിയുടെ അഭിസംബോധനയോടെ ജനുവരി 28ാം തിയ്യതി ആരംഭിച്ച് ഫെബ്രുവരി 13ന് സമാപിക്കും. രണ്ടാമത്തെ ഘട്ടം മാർച്ച് 09 മുതൽ ഏപ്രിൽ 02 വരെയാണ് നടക്കുക. ഇക്കുറി ഫെബ്രുവരി 01 ഞായറാഴ്ച്ചയാണെങ്കിലും, അന്നേ ദിവസം തന്നെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത. ജനുവരി 29ാം തിയ്യതി സാമ്പത്തിക സർവേ അവതരിപ്പിച്ചേക്കും ബജറ്റ് തിയ്യതി 2017 മുതൽ എല്ലാ വർഷവും ഫെബ്രുവരി 1ാം തിയ്യതി രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അക്കാലത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയാണ് ഈ മാറ്റം കൊണ്ടു വന്നത്. അതു വരെ ബജറ്റ് അവതരണം ഏപ്രിൽ ഒന്നാം തിയ്യതിയായിരുന്നു രാജ്യത്ത് നടന്നിരുന്നത്. ഇതിനും മുമ്പ്, ഫെബ്രുവരി 28ാം തിയ്യതിയായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത് കൂടുതൽ ബജറ്റ് അവതരണങ്ങൾ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ തുടർച്ചയായ 9ാം ബജറ്റ് അവതരണമാണിത്. സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച സി.ഡി ദേശ്മുഖിന്റെ (7 ബജറ്റ് അവതരണങ്ങൾ) റെക്കോർഡ് കഴിഞ്ഞ വർഷം നിർമലാ സീതാരാമൻ മറികടന്നിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ്. 1959 മുതൽ 1964 വരെയും, 1967 മുതൽ 1969 വരെയുമുള്ള കാലഘട്ടത്തിൽ ആകെ 10 തവണയാണ് അദ്ദേഹം കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. മുൻ കേന്ദ്ര മന്ത്രി പി.ചിദംബരവും 9 തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. പ്രണബ് മുഖർജി 8 തവണയാണ് അവതരണം നടത്തിയിട്ടുള്ളത് കേന്ദ്ര ബജറ്റ് - 2026 ഇത്തവണ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് നിരവധി പ്രതീക്ഷകളാണുള്ളത്. ഈ വർഷം ഏപ്രിൽ മുതൽ കേരളം, പുതുച്ചേരി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനാൽത്തന്നെ കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് ബജറ്റിന്റെ രാഷ്ട്രീയ മാനവും അധികരിച്ചു നിൽക്കുന്നു. കഴിഞ്ഞ തവണത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതി സ്ലാബുകളിൽ സമൂലമായ മാറ്റം വരുത്തിയിരുന്നു. ഇതിനാൽത്തന്നെ ഇതുമായി ബന്ധപ്പെട്ട് ഇത്തവണ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് വിദഗ്ധർ പറയുന്നു.എന്നാൽ വനിതകൾക്ക് ജൻ ധൻ യോജന അക്കൗണ്ട് വഴി ക്രെഡിറ്റ് കാർഡ്, ലോൺ, വായ്പ തുടങ്ങിയവ അടക്കം പ്രഖ്യാപിച്ചേക്കും. സാധാരണക്കാരെയും, മധ്യവർഗത്തെയും കണക്കിലെടുക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേത് എന്നും വിലയിരുത്തപ്പെടുന്നു.









