ദില്ലി: നീറ്റ് പരീക്ഷകളിലെ കൃത്രിമങ്ങളും ചോദ്യപ്പേപ്പർ ചോർച്ചയും തടയാൻ താൽക്കാലിക സംവിധാനങ്ങൾ പോരെന്നും, പരീക്ഷാ രീതി കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ സാധിക്കുമോയെന്നും സുപ്രീംകോടതി ആരാഞ്ഞു. മുൻപുണ്ടായ വീഴ്ചകൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ എടുത്ത തീരുമാനങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും കോടതി വ്യക്തമാക്കി. ഡാറ്റ ചോർച്ചയില്ലാതെ സുരക്ഷിതമായി പരീക്ഷ നടത്താൻ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, നീറ്റ് നടത്തിപ്പിൽ വിപുലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും നിലവിലെ ക്രമക്കേടുകളിൽ വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനായി രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കിവരികയാണെന്നും സർക്കാർ വിശദീകരിച്ചു. വിഷയത്തിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കൂടുതൽ സമയം തേടിയതിനെ തുടർന്ന് കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.









