പതിനൊന്ന് നാൾ നീണ്ട മാരത്തൺ ചർച്ചകൾക്കും ഗ്രൂപ്പ് പോരിനും വിരാമമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു . ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ഉന്നത നേതാക്കളുടെ കൂടിക്കാഴ്ചക്കു ശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന എ ഐ സി സി നിരീക്ഷകർ പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മന്ത്രിസഭയിൽ രമേശ് ചെന്നിത്തല പ്രമുഖമായ സ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്.
മുതിർന്ന നേതാക്കളായ എ കെ ആൻ്റണി , വി എം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ കെ.പി.സി. സി പ്രസിഡൻ്റ് കെ മുരളീധരൻ എന്നിവർ കേരളത്തിലെ പൊതുജന വികാരം കൂടി കണക്കിലെടുത്ത് വേണം മുഖ്യമന്ത്രിയെ തീരുമാനിക്കാനെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. വിളിച്ചു വരുത്തുന്ന രണ്ട് പൊതുതിരഞ്ഞെടുപ്പുകളിൽ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പറയാൻ കഴിയില്ലെന്ന ലീഗ് അടക്കമുള്ള ഘടക കക്ഷികളുടെ നിലപാടുകളും ഹൈക്കമാൻഡ് ചർച്ച ചെയ്ത് സതീശനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലമെത്തി പതിനൊന്ന് നാൾ പിന്നിട്ടിട്ടും കോൺഗ്രസിൽ കത്തിപ്പടർന്ന മുഖ്യമന്ത്രി കസേര വിവാദത്തിന് ഇതോടെ പരിസമാപ്തിയായി. തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാൻഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പോരിൽ കടുത്ത അതൃപ്തി പ്രകടമാക്കിയ മുസ്ലിംലീഗും സതീശനു വേണ്ടി പരസ്യമായി പച്ചക്കൊടി കാണിച്ചിരുന്നു. എന്നാൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ മുന്നിൽ ഇതിനെ പ്രതിരോധിക്കാൻ അവസാന നിമിഷം വരെ ശ്രമം നടന്നു. തെരഞ്ഞെടുപ്പിൽ വിജയം നേടിയെങ്കിൽ അതിൻ്റെ ക്രെഡിറ്റ് കോൺഗ്രസിൽ പൂർണമായും സതീശന് മാത്രം അവകാശപ്പെട്ടതാണെന്ന നിലപാടാണ് ലീഗിൻ്റേത്.
സതീശനെ പൂർണമായും ഒഴിവാക്കണമെന്നു വാദിക്കുന്നവരാണ് ചില കോൺഗ്രസ് നേതാക്കളെ മുന്നിൽ നിർത്തി യുദ്ധമുഖം തുറന്നത്. ഇതിനിടെ സതീശനും വേണുഗോപാലിനും വേണ്ടി പരസ്യമായി അണികൾ രംഗത്തിറങ്ങി.
കെ സുധാകരനും കൂടി ഇറങ്ങി പുതിയ ദിശയിലേക്ക് ചർച്ച കൊണ്ടു പോകുന്നത് സതീശനെ ഒറ്റപ്പെടുത്താനുള്ള നീക്കമെന്നു ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.









