തിരുവനന്തപുരം: കാപ്പാ നിയമപ്രകാരം തടവിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് കൗൺസിൽ യോഗങ്ങളിൽ നിന്ന് ആറുമാസത്തേക്ക് വിട്ടുനിൽക്കാൻ അനുമതി. ഇതോടെ കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടാനുള്ള സാധ്യതകളിൽ നിന്ന് ഇയാൾ താൽക്കാലികമായി രക്ഷപ്പെട്ടു. മേയറുടെ വോട്ടും രണ്ട് സ്വതന്ത്ര അംഗങ്ങളുടെ സഹകരണവും ഉൾപ്പെടെ 51 പേരുടെ പിന്തുണയോടെയാണ് അവധി അനുവദിക്കാനുള്ള നിർദ്ദേശം കൗൺസിൽ യോഗം പാസാക്കിയത്.
അതേസമയം, വിഷയത്തിൽ മേയറുടെയും ബിജെപിയുടെയും നിലപാടിനെതിരെ പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തി. പ്ലക്കാർഡുകളുമേന്തി കൗൺസിലിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു. കുറ്റാരോപിതനായ കൗൺസിലർക്ക് ബിജെപി വഴിവിട്ട സഹായം നൽകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.









