തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആൻറണി. 21 വർഷം മുൻപ് കേരള രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതാണെന്നും ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതല്ലെന്നും ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോൾ പ്രതികരിക്കണമെന്ന് തോന്നിയെന്നും എ കെ ആൻറണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവിച്ചിരുന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ മറുപടി പറയേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്‌കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്‌കൂൾ എന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം 1995 ൽ ശിവഗിരിയിൽ നടന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നു.നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്.
അധികാര കൈമാറ്റം നടത്തിയിരിക്കണം എന്ന് കോടതി ഉത്തരവിട്ടു. എല്ലാ നടപടിയും പൊലീസ് എടുക്കണം എന്ന് കോടതി നിർദേശിച്ചു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്. പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാൻ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവി വത്കരിക്കുമെന്ന് വാദിച്ചു. കീഴ്‌കോടതി വിധികൾ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി വിധിയുമായി 2 തവണ പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു.
മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദമുണ്ടെന്നും എ കെ ആൻറണി പറഞ്ഞു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി. സിബിഐ അന്വേഷണ റിപ്പോർട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്ന് ചോദിച്ച എ കെ ആൻറണി അത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.









