രാജ്യത്തെ നടുക്കി ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനത്തിൽ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 13 പേർ മരിച്ചെന്നാണ് അനൌദ്യോഗിക റിപ്പോർട്ടുകൾ. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അതേസമയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യുഎപിഎ) സെക്ഷൻ 16, 18 എന്നിവ ചുമത്തി ഡൽഹി പോലീസ് ചെങ്കോട്ട സ്ഫോടന കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 3, 4 എന്നിവയും കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾക്കൊപ്പം ചേർത്തിട്ടുണ്ട്
കാറിലുള്ളത് ഡോ. ഉമർ മുഹമ്മദോ
പുൽവാമയിൽ നിന്നുള്ള താരിഖ് ആണ് കാർ വാങ്ങിയതെന്നും ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും രഹസ്യവിവരങ്ങൾ പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് സംശയിക്കുന്ന ഒന്നിലധികം സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള ഫരീദാബാദ് ഭീകര സംഘടനയുമായി ഈ വാഹനത്തിന് ബന്ധമുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ഫരീദാബാദ് മൊഡ്യൂളുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഡോ. ഉമർ മുഹമ്മദ് സ്ഫോടന സമയത്ത് കാറിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നിരുന്നാലും, ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.









