കണ്ണൂർ: കേരള എൻ.ജി.ഒ അസോസിയേഷനിലെ വിഭാഗീയതകൾ പരിഹരിച്ച് ഒരുമിച്ചു പോകണമെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാ,ലിൻ്റെ നിർദ്ദേശം ഇനിയും നടപ്പായില്ല. തയ്യാറാക്കിയ ഒത്തുതീർപ്പ് ഫോർമുല കെ.പി.സി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് കത്തുമുഖേന എൻ.ജി.ഒ അസോസിയേഷൻ നേതാക്കളായ ജാഫർഖാനെയും എ.പി സുനിലിനെയും അറിയിച്ചിട്ട് ദിവസങ്ങളായെങ്കിലും തീരുമാനമെടുക്കാതെ നീട്ടി കൊണ്ടുപോകുകയാണ്.ഇതിൽ കെ.പി.സി.സി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിലെ കഴിഞ്ഞ ദിവസമുണ്ടായ വികാസങ്ങളും കെ.സി.വേണുഗോപാലിന്റെ കേരളത്തിലെ സജീവമായ ഇടപെടലും അതിനോട് വി.ഡി സതീശൻ റെഡ് അലർട്ട് പ്രഖ്യാപിച്ചതിൻ്റെയും അലയൊലികൾ എൻ.ജി.ഒ അസോസിയേഷനിലേക്കും പടർന്നിട്ടുണ്ട്. എ.ഐ.സി.സി സംഘടനകാര്യ ജനറൽ സെക്രട്ടറി നിർദ്ദേശിച്ച ഒത്തുതീർപ്പ് നിർദ്ദേശം കെ.പി.സി.സി നിയമിച്ച എൻ.ജി.ഒ അസോസിയേഷൻ നേതൃത്വം അവഗണിക്കുന്നതിൽ നേതൃത്വം അമർഷത്തിലാണ് . ഒക്ടോബർ 27 ലെ സുവർണ്ണജൂബിലി സമ്മേളനം ചവറ ജയകുമാർ വിഭാഗത്തെയും ചേർത്ത് ഒറ്റക്കെട്ടായ മുന്നോട്ടു പോക്കാണ് നടത്തേണ്ടതെന്നാണ് കെ .സി വേണുഗോപാൽ എം.പി നിർദ്ദേശിച്ചിരിക്കുന്നത്.






