ദുബായില്‍ പുതിയ ഭവന നിര്‍മാണ നിയമം വരുന്നു; എന്താണ് പുതിയ നിയമത്തില്‍ പറയുന്നത്?

ദുബായ്: സ്വദേശികളുടെ ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് പുതിയ നിയമം വരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച നിയമം പുറപ്പെടുവിച്ചത്. 2026 ജനുവരി ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

പൗരന്മാരുടെ ക്ഷേമം ഉയര്‍ത്തുന്നതിനും സാമൂഹിക സ്ഥിരത ഉറപ്പാക്കുന്നതിനും, ഭവന നിര്‍മ്മാണ പദ്ധതികള്‍ തടസ്സപ്പെടുത്താതെ തര്‍ക്കങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ആദ്യം മധ്യസ്ഥതയിലൂടെയും പിന്നീട് ഒരു ജഡ്ജിയും വിദഗ്ധരും അടങ്ങിയ സമിതിയുടെ തീരുമാനത്തിലൂടെയും പരിഹാരം കാണും.

എന്തിനാണ് പുതിയ ഭവന നിര്‍മാണ നിയമം?

എളുപ്പത്തില്‍ വീട് നിര്‍മിക്കാന്‍ സഹായിക്കുന്ന നയത്തിന്റെ ഭാഗമായാണ് പുതിയ നിയമനിര്‍മാണം. ഭവന നിര്‍മാണ കരാറുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ഒരു ബദല്‍ പരിഹാര സംവിധാനമാണ് ഇതിലൂടെ വികസിപ്പിക്കുക. ഇത് എല്ലാ കക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച്, വ്യവഹാരത്തിന് മുമ്പായി തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള കാര്യക്ഷമമായ സംവിധാനം ഇത് നല്‍കും.

സൗഹാര്‍ദപരവും ധാരണാപൂര്‍വവുമായ പരിഹാരങ്ങളിലൂടെ കരാര്‍ ബന്ധങ്ങള്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു. പൗരന്മാരുടെ ഭവന നിര്‍മ്മാണ മേഖലയില്‍ പരമ്പരാഗത വ്യവഹാരത്തിന് പകരം ബദല്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ, പദ്ധതികള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നതിനും വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറുന്നതിനും ഈ നിയമം സഹായിക്കും. കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും, പദ്ധതികള്‍ വൈകാതെ പൂര്‍ത്തിയാക്കാനും, വീടുകളുടെ ഗുണമേന്മ ഉറപ്പാക്കാനും ഈ നിയമം ലക്ഷ്യമിടുന്നു.

നിര്‍മ്മാണ കരാറുകളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദുബായ് കോടതികളുടെ സൗഹാര്‍ദ തര്‍ക്ക പരിഹാര കേന്ദ്രത്തില്‍ ഒരു പ്രത്യേക വിഭാഗം സ്ഥാപിക്കും. ഈ വിഭാഗം 20 ദിവസത്തിനുള്ളില്‍ മധ്യസ്ഥത നടത്തും. പരസ്പര സമ്മതത്തോടെ മറ്റൊരു 20 ദിവസത്തേക്ക് നീട്ടാനുമാകും. വിദഗ്ധരായ മധ്യസ്ഥര്‍ ഈ പ്രക്രിയയെ സുഗമമാക്കും

മധ്യസ്ഥത പരാജയപ്പെടുകയാണെങ്കില്‍ ഒരു ജഡ്ജിയും രണ്ട് വിദഗ്ധരും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി 30 ദിവസത്തിനുള്ളില്‍ തര്‍ക്കം തീര്‍പ്പാക്കും. കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കെതിരെ 30 ദിവസത്തിനുള്ളില്‍ കോടതി ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സില്‍ അപ്പീല്‍ നല്‍കാനും കഴിയും

 

Top News from last week.

Latest News

More from this section