നീപെഡോ: മ്യാൻമറിനേയും അയൽരാജ്യമായ തായ്ലൻഡിനേയും പിടിച്ചുകുലുക്കി വൻ ഭൂകമ്പം. മ്യാൻമറിൽ പ്രാദേശിക സമയം വെള്ളിയാഴ്ച 12.50 ഓടെയാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്‌കെയിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 144 പേർ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. 732 പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം മാന്റ്ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ മ്യാൻമറിൽ നിരവധി കെട്ടിടങ്ങളും ആശുപത്രികളും തകർന്നുവീണു. മണ്ടാലെ നഗരത്തിൽ ഒരു പള്ളി തകർന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
അയൽരാജ്യമായ തായ്ലൻഡിലും പ്രകടമ്പനം അനുഭവപ്പെട്ടു. തലസ്ഥാനമായ ബാങ്കോക്കിൽ നിരവധി കെട്ടിടങ്ങൾ തകന്നുവീണു. ബാങ്കോക്കിൽ കെട്ടിടത്തിനടിയിൽപ്പെട്ട് എട്ടോളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 117 പേരെ കാണാതായിട്ടുണ്ട്. ബാങ്കോക്കിലും മ്യാൻമറിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സ്ഥിതി സങ്കീർണമാണെന്ന് മ്യാൻമർ വിദേശകാര്യ മന്ത്രി പറഞ്ഞു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് അദ്ദേഹം സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.









