കണ്ണൂർ : പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഡിസംബർ 29ന് സംസ്ഥാന വ്യാപകമായി മോക്ഡ്രിൽ നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളിൽ മോക് ഡ്രിൽ നടക്കും. ഇതിന്റെ തയ്യാറെടുപ്പ് യോഗങ്ങൾ ഡിസംബർ 27ന് ചേരും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മോക്ഡ്രില്ലിൽ പങ്കെടുക്കും.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലെ ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ വിലയിരുത്തപ്പെടും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകൻ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ ഇരുന്ന് പ്രവർത്തനങ്ങൾ നിരീക്ഷിക്കും. എല്ലാ ജില്ലയിലും ഏഴ് വീതം ദേശീയ പ്രതിരോധ സേനകളുടെ ഉദ്യോഗസ്ഥർ നടപടികൾ നിരീക്ഷിക്കും.
ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണായകമാണ് മോക്ഡ്രിൽ എക്‌സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിച്ച് പോരായ്മകൾ വിലയിരുത്തി കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇത് പ്രയോജനപ്പെടും.