കണ്ണൂർ: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെയും സ്മരണകളെ പോലും തമസ്കരിക്കുന്ന രീതിയിൽ ചരിത്രം മാറ്റിയെഴുതുന്ന കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളെ തുറന്നുകാട്ടി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധിയാത്ര ഈ മാസം ആറിന് കണ്ണൂർ മലപ്പട്ടത്ത് നടക്കും. മലപ്പട്ടം സ്ക്വയറിൽ ഗാന്ധി പ്രതിമയും സ്ഥാപിക്കും. ഗാന്ധിജിയേയും നെഹ്റുവിനെയും ഇകഴ്ത്തി നമ്മുടെ മഹത്തായ പൈതൃകത്തെ തകർക്കുന്ന രീതിയിൽ അഭിനവ ഗോഡ്‌സേ മാർ വിളയാടുന്ന വർത്തമാന സാഹചര്യത്തിൽ അതിനെതിരായ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിയാത്ര സംഘടിപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. നമ്മുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന സമീപനങ്ങളെ തുറന്നു കാട്ടുകയെന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. ആറിന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് മലപ്പട്ടം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന യാത്ര മലപ്പട്ടം സ്ക്വയറിൽ സമാപിക്കും. കെപിസിസി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ്,, കെ പി സി സി വർക്കിംഗ് പ്രസിഡൻ്റുമാരായ പി.സി. വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറമ്പിൽ എം പി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽഎ തുടങ്ങി പ്രമുഖ നേതാക്കൾ സംബന്ധിക്കും. തുടർന്ന് മലപ്പട്ടം സ്ക്വയറിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. പത്ര സമ്മേളനത്തിൽ ഡിസിസി പ്രസിഡണ്ടിനോടൊപ്പം നേതാക്കളായ മുഹമ്മദ് ബ്ലാത്തൂർ ,വിജിൽ മോഹനൻ , കെ സി ഗണേശൻ , കെ പി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു .






