പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാൻ ജീവനക്കാരെ അയക്കണമെന്ന് നിർദേശിച്ചിരുന്നെന്നും എന്നാൽ ക്ഷേത്ര ഫണ്ട് കൊടുക്കണം എന്നത് സർക്കുലറിൽ വന്നതിനെ കുറിച്ച് അറിയില്ല എന്നും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു. ദേവസ്വം കമ്മീഷണർ ആണ് സർക്കുലർ പുറപ്പെടുവിച്ചതെന്നും ഇക്കാര്യത്തിൽ കോടതിയിൽ വ്യക്തത ഉണ്ടാക്കും, ആഗോള അയ്യപ്പ സംഗമം ചരിത്രമാകും സംഗമത്തിന് രാഷ്ട്രീയം ഇല്ലെ എന്നും അദ്ദേഹം പ്രതികരിച്ചു.
മലബാർ ദേവസ്വം ബോർഡിൻറെ സർക്കുലർ കഴിഞ്ഞദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന നിർദേശം ഉണ്ടായിരുന്നത്. യാത്രാ ചിലവുകൾക്ക് അതാത് ക്ഷേത്രഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു നിർദേശം. മലബാർ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് നൽകണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും മലബാർ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.









