തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൻറെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും. റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളതെന്നാണ് വിവരം. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഗൂഢാലോടനയുടെ തെളിവുകൾ ലഭിച്ചതായാണ് വിവരം. ദേവസ്വം വിജിലൻസ് എസ്പിയുടേതാണ് അന്വേഷണ റിപ്പോർട്ട്. ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസിൻറെ കണ്ടെത്തൽ. വിഷയത്തിൽ വിശദ അന്വേഷണം വേണമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ദേവസ്വം വിജിലൻസ് ആവശ്യപ്പെടുക. വ്യാഴാഴ്ച വരെ റിപ്പോർട്ട് നൽകാൻ സമയമുണ്ടെങ്കിലും ഇന്ന് തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ സ്പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്.
2019ൽ ചെമ്പ് എന്നു കുറിച്ചത് ധാരണപിഴവാണെന്നാണ് ഉദ്യോഗസ്രുടെ മൊഴി. സ്വർണാഭരണം വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെതാണ് മൊഴി. സ്വർണപ്പാളിയിലുണ്ടായ തൂക്കകുറവും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വർണപ്പാളികളിൽ ശാസ്ത്രീയ പരിശോധന വരെ നടത്തേണ്ടിവരുമെന്നും പോറ്റി കൊണ്ടുപോയ പാളിയാണോ മടക്കികൊണ്ടുവന്നതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയതെളിവ് ശേഖരിക്കണമെന്നും ദേവസ്വം വിജിലൻസ് പറയുന്നു.









