സംസ്ഥാനത്ത് തുടർച്ചായ അഞ്ചാം ദിവസവും സ്വർണവില ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 65,480 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 30 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8310 രൂപയുമായി. റെക്കോർഡ് വിലയിൽ നിന്ന് അഞ്ച് ദിവസം കൊണ്ട് ആയിരം രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഒരു ഗ്രാം സ്വർണവിലയിൽ 125 രൂപയുടെ കുറവും രേഖപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവില കുതിച്ചുയരാൻ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. എന്നാൽ വിവിധ രാജ്യങ്ങളിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ട്രംപ് തീരുമാനം മയപ്പെടുത്തിയത് ഉയർന്ന സ്വർണവില തിരിച്ചിറങ്ങാൻ കാരണമായെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.









