കേരളത്തിലും സ്വര്‍ണ്ണവില കുതിച്ചു; പവന് കൂടിയത് 2920 രൂപ, പുതിയ പ്രവചനങ്ങള്‍ അറിയാം

നിക്ഷേപകര്‍ക്ക് ആവേശമായി സ്വര്‍ണ്ണം. ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ കേരളത്തിലും വില കുതിക്കുന്നു. പുതിയ ട്രെന്‍ഡുകള്‍ വ്യക്തമാക്കി ആഗോള വിപണി. പുതിയ ലക്ഷ്യവിലകള്‍ അറിയാം.ആഗോള വിപണികള്‍ പിന്തുടര്‍ന്ന് കേരളത്തിലും സ്വര്‍ണ്ണവില കുതിച്ചു. പവന് 2,920 രൂപ വര്‍ധിച്ച് 1,12,800 രൂപയിലും, ഗ്രാമിന് 365 രൂപ കൂടി 14,100 രൂപയിലുമാണ് ഇന്നു സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. ഇറാന്‍- യുഎസ് വെടിനിര്‍ത്തലിനു ശേഷം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പ്രധാന വാര്‍ത്ത ആഗോള എണ്ണവില ഇടിവ് ആയിരിക്കുന്നു. വെടിനിര്‍ത്തലിന് തൊട്ടുപിന്നാലെ എണ്ണവിലയില്‍ 16- 19 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇതിനിടെ പലരും ശ്രദ്ധിക്കാതെ പോയ ഒന്ന സ്വര്‍ണ്ണം ആണ്. യുദ്ധ അനശ്ചിതത്വം അകന്നതോടെ മഞ്ഞലോഹം കുതിക്കുകയാണ്   
വില കുതിപ്പിന്റെ കാരണങ്ങള്‍

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നലെ ആഗോള സ്വര്‍ണ്ണവില ഏകദേശം മൂന്നു ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണം വീണ്ടും നിക്ഷേപശ്രദ്ധ നേടുന്നതിന്റെ സൂചനയാണിത്. സ്വര്‍ണ്ണത്തില്‍ നിലവില്‍ ആശ്വാസ റാലിയാണ് കാണുന്നത്. ഉയര്‍ന്ന അസ്ഥിരതയെ തുടര്‍ന്ന് ഈ വര്‍ഷം ആഗോള സ്വര്‍ണ്ണവില ഔണ്‍സിന് 4,100 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ വിലയെ വീണ്ടും ഉത്തേജിപ്പിച്ചിരിക്കുന്നു. ആഗോള സ്വര്‍ണ്ണവില നിലവില്‍ 4,793.59 ഡോളറിലാണ്. രാവിലെ ഇത് ഔണ്‍സിന് 4,817 ഡോളര്‍ റേഞ്ചിലായിരുന്നു. ഗോള്‍ഡ് ഫ്യൂച്ചറുകള്‍ ഔണ്‍സിന് 4,842 ഡോളര്‍ റേഞ്ചില്‍ വ്യാപാരം ചെയ്യുന്നു.യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ 2 ആഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇറാനും അംഗീകരിച്ചു കഴിഞ്ഞു. ഇത് ഹോര്‍മുസ് പാത തുറക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇതാണ് ആഗോള എണ്ണവിലയെ താഴേയ്ക്ക് വലിച്ചത്. ആഗോള എണ്ണവില കുതിച്ചതോടെ ഡോളര്‍ ശക്തമായതായിരുന്നു ആഗോളതലത്തില്‍ സ്വര്‍ണ്ണത്തിനെ മടുപ്പിച്ചത്. ഡോളറിന്റെ ഉയര്‍ന്ന ഡിമാന്‍ഡ്, അതിന്റെ വിനിമയ മൂല്യം ഉയര്‍ത്തി. ഇതോടെ നിക്ഷേപകര്‍ പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയത് സ്വര്‍ണ്ണത്തെ പിന്നിലാക്കുകയായിരുന്നു.

വിദഗ്ധരുടെ വിലയിരുത്തലില്‍ വരും മണിക്കൂറുകള്‍ സ്വര്‍ണ്ണത്തിന് നിര്‍ണായകമാണ്. സുരക്ഷിത നിക്ഷേപ ഖ്യാതി വീണ്ടും വര്‍ധിപ്പിക്കാം. ആഗോള എണ്ണവില കുറഞ്ഞതും, ഹോര്‍മുസ് പാത തുറക്കുന്നതും ഡോളറിന്റെ ഡിമാന്‍ കുറയാന്‍ കാരണാകും. ഡോളറിന്റെ മൂല്യം കുറയുന്നത് ഓഹരി വിപണികള്‍ക്ക് എന്നപോലെ സ്വര്‍ണ്ണത്തിനും നേട്ടമാകാം. സ്വര്‍ണ്ണത്തെ സംബന്ധിച്ച് അടുത്ത പ്രധാന പ്രതിരോധങ്ങള്‍ 4,930 ഡോളറിലും, 5,000 ഡോളറിലും ആണെന്ന് വിദഗ്ധര്‍ പറയുന്നു. സമീപകാലത്ത് ഒരു റാലിക്കുള്ള സാധ്യത തന്നെയാണ് ഈ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.



യുദ്ധം തുടര്‍ന്നാല്‍ പണപ്പെരുപ്പം നേരിടാന്‍ കേന്ദ്ര ബാങ്കുകള്‍ നിരക്കുകള്‍ മുകളില്‍ തുടരേണ്ടി വരും. എന്നാല്‍ ഇത് സ്വര്‍ണ്ണത്തിന് അനുകൂലമല്ല. നിലവിലെ വെടിനിര്‍ത്തല്‍ ഒരു ആശ്വാസമാണ്. ഇത് ഫെഡ് റിസര്‍വ് പോലുള്ള കേന്ദ്ര ബാങ്കുകള്‍ക്ക് മുന്നില്‍ നിരക്കു കുറയ്ക്കല്‍ സാധ്യതകള്‍ സജീവമായി നിലിനര്‍ത്തുന്നു. ഇത്തരം നിരക്ക് കുറയ്ക്കലുകള്‍ സ്വര്‍ണ്ണത്തെ നിക്ഷേപകര്‍ക്കിടയില്‍ കൂടുതല്‍ ആകര്‍ഷകമാക്കും. ഇന്ത്യയെ സംബന്ധിച്ച് ആര്‍ബിഐ പണനയം ഇന്നു പ്രഖ്യാപിക്കും.

ഡോളറിന്റെ അപ്രമാധിത്വം അവസാനിപ്പിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ്ണം വാങ്ങുന്നത് തുടരുകയാണ്. പ്രത്യേകിച്ച് ബ്രിക്‌സ് രാജ്യങ്ങള്‍. ഇത് സ്വര്‍ണ്ണത്തിന് ഒരു പുതിയ സ്റ്റാന്‍ഡേര്‍ഡ് സൃഷ്ടിക്കുന്നു. കുത്തനെയുള്ള ഇടിവിനെ പ്രതിരോധിക്കുന്ന ഒരു പ്രധാന ഘടകമായി ഇത്തരം വാങ്ങലുകള്‍ മാറുന്നു.ആഗോള എണ്ണവില മാറ്റങ്ങള്‍ വരും മണിക്കൂറുകളില്‍ ഇന്ത്യ, കേരള വിപണികളില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആഗോള വിലമാറ്റങ്ങള്‍ ഡോളറില്‍ ആയതിനാല്‍ തന്നെ രൂപയുടെ വിനിമയ മൂല്യവും ഇവിടെ വളരെ പ്രധാനമാകും. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നിരക്കുകള്‍ പ്രകാരം ഇന്നലെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,09,880 രൂപയും, 1 ഗ്രാമിന് 13,735 രൂപയുമായിരുന്നു.

Top News from last week.

Latest News

More from this section