കണ്ണൂർ : കഴിഞ്ഞദിവസം കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് ചാടിയ കൊടുകുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷയിൽ ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഗോവിന്ദച്ചാമിയുമായുള്ള വാഹനം വിയ്യൂരിലേക്ക് തിരിച്ചത്. പഴുതടച്ച് സൂരക്ഷ ഉറപ്പാക്കിയാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നത്.
അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ സൂപ്രണ്ടിന് എതിരെ നടപടിക്ക് ശുപാർശ.കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി ജയിൽ ഡിഐജിയുടെ പ്രാഥമിക റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നിട്ടില്ലെന്ന് കണ്ടെത്തൽ. സെല്ലിലെ ലൈറ്റുകൾ രാത്രിയിൽ പ്രവർത്തിച്ചിരുന്നില്ല.
ആറുമാസമായി ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പി മുറിച്ച ആയുധം കണ്ടെത്താതിരുന്നത് സെല്ലിലെ പരിശോധനയിലെ വീഴ്ചയാണെന്ന് വിലയിരുത്തുന്നു. സെല്ലിൽ നിന്ന് പുറത്തിറങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഗോവിന്ദച്ചാമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം വേണം.
പത്താം ബ്ലോക്കിലെ 19-ാം സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. താൻ ജയിൽ ചാടുമെന്ന് ഗോവിന്ദച്ചാമി സഹതടവുകാരോട് പറഞ്ഞിരുന്നു. ജയിലിലെ അഴിയുടെ അടിഭാഗത്തായി കഴിഞ്ഞ ഒൻപത് മാസങ്ങളായി ഗോവിന്ദച്ചാമി രാകിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇയാളുടെ കുറ്റസമ്മത മൊഴിയിലുണ്ട്.
തന്നെ സർക്കാർ പുറത്തുവിടുമെന്ന് കരുതാത്തതിനാലാണ് ജയിൽചാട്ടത്തിനായി തയ്യാറെടുത്തതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ജയിലിൽ മരപ്പണിക്ക് വന്നവരിൽ നിന്നാണ് ഇയാൾ ചില ആയുധങ്ങൾ കൈവശപ്പെടുത്തിയത്. മൂന്ന് അഴികൾ ഇയാൾ ഇത്തരത്തിൽ രാകിക്കൊണ്ടിരുന്നു.









