പച്ച സങ്കി, പിണറായിയുടെ ചങ്ക്;  സതീശനെതിരെ സൈബർ ആക്രമണവുമായി രാഹുൽ അനുകൂലികൾ

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ എതിർത്തും അതോടൊപ്പം തന്നെ തിരിച്ചും കോൺഗ്രസിൽ സൈബർ പോര്. മുൻകാലങ്ങളിലെ കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ കടത്തിവെട്ടിയാണ് ഇപ്പോഴത്തെ സൈബർ പോര് അരങ്ങേറുന്നത്.

 

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പച്ച സങ്കിയെന്നും പിണറായി വിജയന്റെ ചങ്കെന്നും ഉമ്മൻചാണ്ടിയുടെ തുടർഭരണം ഇല്ലാതാക്കിയ വ്യക്തിയെന്നും ആരോപിക്കുന്ന പോസ്റ്റുകൾ പലപ്പോഴും സഭ്യതയുടെ സകല സീമകളും ലംഘിച്ച് കടന്നുപോകുന്നു.

 

നേരത്തെ രാഹുലിനെതിരെ വിമർശനം ഉന്നയിച്ച വനിതാ നേതാക്കളെയും പരാതിക്കാരെയും പരാതിക്കാരെ പിന്തുണച്ചവരെയും ആയിരുന്നു രാഹുൽ അനുകൂലികളായ സൈബർകൂട്ടം കടന്നാക്രമിച്ചത്. അപ്പോഴൊന്നും തന്നെ കോൺഗ്രസ് നേതൃത്വം ഇടപെടുകയോ അതിൽ വിലക്ക് ഏർപ്പെടുത്തുകയോ ചെയ്തില്ല. ഉമാതോമസ് ഉൾപ്പടെയുള്ളവർ സൈബർ ആക്രമണത്തിന് വിധേയരായി. അതിന് പിന്നാലെയാണ് സതീശനെയും രമേശ് ചെന്നിത്തലെയും സൈബർ ഇടത്തിൽ ആക്രമിക്കാൻ ആരംഭിച്ചത്. കൂടുതൽ ആക്രമണവും സതീശനതിരായാണ് നടക്കുന്നത്.

 

കഴിഞ്ഞ അഞ്ച് ദിവസമായാണ് രാഹുലിനെ അനുകൂലിക്കുന്നവർ സതീശനെതിരെ രംഗത്തു വന്നിട്ടുള്ളത്. എന്നാൽ, ഇതിൽ ഭൂരിപക്ഷവും പെയ്ഡ് ഹാൻഡിലുകളാണെന്നാണ് ആരോപണം. പി ആർ ഏജൻസികളെ ഉപയോഗിച്ചാണ് ആക്രമണമെന്നാണ് സതീശൻ പക്ഷത്തിന്റെ പരാതി. സി പി എമ്മാണ് ഇതിന് പിന്നിലെന്ന് സതീശൻ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് അനുകൂലികളാണെന്നതിൽ തർക്കമില്ലെന്നും ഫേക്ക് ഐഡിയിലും മറ്റും അവർ നേരത്തെ ഇട്ട പോസ്റ്റുകൾ ഇതിനെ സാധൂകരിക്കുന്നതിനായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

തൃശൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിന്റെ കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് വിഷയം ഉയർന്നു വരുന്ന അതേ സമയത്ത് മുഖ്യമന്ത്രി സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തതിനെതിരെ മുൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്തുവന്നതോടെ ആക്രമണത്തിന്റെ ശക്തിക്ക് ഒന്നു കൂടെ മൂർച്ച കൂടുകയായിരുന്നു. ഇതിനിടിയിൽ സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് രാഹുൽ ഫേസ് ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. വിവാദം വരുകയും സസ്‌പെൻഷൻ നടപടി ഉണ്ടാവുകയും ചെയ്ത ശേഷം രാഹുൽ ആദ്യമായി സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റായിരുന്നു ഇത്.

 

 

സതീശനെതിരെ നീണ്ട പരാതികളും വിമർശനങ്ങളുമാണ് രാഹുൽ പക്ഷത്തിനുള്ളത്. ആദ്യം പെൺകുട്ടി പരാതി പറഞ്ഞെത് പ്രതിപക്ഷ നേതാവ് വി ഡി സതീശനോടായിരന്നുവെന്നും മെസേജ് അയച്ചതിന്റെ പേരിൽ നടപടിയെടുക്കാനാവുമോ എന്നായിരുന്നു അന്ന് സതീശന്റെ പരസ്യ നിലപാടെന്നും അവർ പറയുന്നു. എന്നാൽ, വളരെ പെട്ടെന്ന് തനിക്കൊപ്പം ഉണ്ടായിരുന്ന രാഹുലിനെ കൈയ്യൊഴിഞ്ഞ സതീശന്റെ നടപടിയാണ് രാഹുൽ പക്ഷത്തെ ചൊടിപ്പിച്ചത്.

 

തനിക്ക് വിശുദ്ധനാകാൻ സതീശൻ രാഹുലിനെ ഒറ്റികൊടുത്തു. കോൺഗ്രസിലെ വി എസ് ആകാൻ സതീശൻ ശ്രമിക്കുന്നു, സതീശന് രാഹുലിനോടോ ഇപ്പോൾ എടുക്കുന്ന നിലപാടിനോടോ ആത്മാർത്ഥ ഉണ്ടായിരുന്നുവെങ്കിൽ ആദ്യം പരാതി അറിഞ്ഞപ്പോൾ തന്നെ അതിൽ ഇടപെട്ട് രാഹുലിനോട് സംസാരിക്കാമായിരുന്നില്ലേ. അപ്പോഴൊന്നും മിണ്ടാതിരുന്നിട്ട് തനിക്ക് ഗോളടിക്കാൻ അവസരം കിട്ടിയപ്പോൾ ഒപ്പം നിന്നയാളെ ചതിക്കുകയാണ് ചെയ്തത്, ഇത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിലുള്ള മത്സരത്തിൽ മേൽക്കൈ കിട്ടാനുള്ള സതീശന്റെ നീക്കമായിരുന്നു എന്നിങ്ങനെ അത് നീളുന്നു.

 

 

ഈ പരാതികളെയും ആരോപണങ്ങളെയും അനുകൂലിക്കുന്ന രീതിയിലുള്ള കമന്റുകളാണ് സൈബർ ആക്രമണത്തിൽ വരുന്നതിൽ പലതും. രാഹുലിനെ ചതിച്ചത് സതീശനാണെന്നും സതീശൻ മന്ത്രിയാകില്ലെന്നും പറയുന്ന ഒരു കമന്റിൽ, ഷാഫിയുടെയും രാഹുലിന്റെയും വിയർപ്പിന്റെ ഫലമാണ് സതീശൻ ഞെളിഞ്ഞു നിൽക്കുന്നതെന്നും വിമർശിക്കുന്നു.

 

മറ്റൊരാൾ പറയുന്നത്, പിണറായി പറയുന്നു സതീശൻ ഏറ്റുപറയുന്നു, രണ്ടു പേരും ചങ്കും ചങ്കുമാ എന്നാണ്. പച്ചസങ്കിയാണ് സതീശൻ, ഉമ്മൻ ചാണ്ടി ഭരണത്തിന് പാരവച്ച സതീശൻ, ഇപ്പോൾ മൂന്നാമതും എൽ ഡി എഫ് ഗവൺമെന്റിന്റെ തുടർഭരണത്തിന് വഴിയൊരുക്കി കൊടുക്കുകയാണ്. യു ഡി എഫിലെ ഘടകകക്ഷികൾ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയുന്ന കമന്റുകളും പോസ്റ്റുകളിൽ കാണാം.

 

മറ്റ് പലതും അസഭ്യവർഷം കൊണ്ട് നിറഞ്ഞിരിക്കുന്ന കമന്റുകളാണ്.

 

എന്നാൽ, ബീഹാർ ബീഡി വിവാദത്തിൽ പെട്ട കോൺഗ്രസ് സൈബർ വിഭാഗം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സതീശനെതിരെ നടക്കുന്ന ആക്രമണത്തിൽ കെ പി സി സി നേതൃത്വവും മൗനത്തിലാണ്.

 

ഇതിനിടെ, ലൈംഗിക പീഡന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്ഐആർ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. രാഹുൽ പീഡനത്തിന് ഇരകളായ സ്ത്രീകളെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു. 18 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് പീഡനത്തിന് ഇരകളായതെന്നും എഫ്ഐആറിൽ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ സമർപ്പിച്ചത്.

 

പത്തു പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്രെ. ഇതിൽ പലതും ഗുരുതരമാണെന്നും, ഒന്നിലേറെ സ്ത്രീകൾ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. മൂന്നാം കക്ഷികളുടെ പരാതികളുടേയും മാധ്യമ റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത് എന്നതിനാൽ തന്നെ ഈ വകുപ്പുകളൊന്നും കോടതിയിൽ നിലനിൽക്കില്ലെന്നാണ് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നത്…

Top News from last week.

Latest News

More from this section