ശാരീരിക ഉപദ്രവം ചൂണ്ടിക്കാട്ടി ബിഗ് ബോസ് ഷോയ്‌ക്കെതിരെ ഹർജി; നിയമലംഘനം തെളിഞ്ഞാൽ സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കും

റിയാലിറ്റ് ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. സംപ്രേക്ഷണ ചട്ടങ്ങളുടെ ലംഘനമുണ്ടെങ്കിൽ ഉടനടി പരിഹരിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. ചട്ട ലംഘനമുണ്ടെങ്കിൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം.

മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. നിയമവിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെപ്പിക്കാമെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം എ അബ്ദുൾ ഹഖിം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ശാരീരിക പീഡനം ഇന്ത്യൻ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്റ്റ്, 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

Top News from last week.