ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചുള്ള വിവാദ അറസ്റ്റില്‍ പ്രതികരിച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം വന്ന പെണ്‍കുട്ടികള്‍. കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും നേരത്തെ തന്നെ തങ്ങള്‍ ക്രിസ്തു മത വിശ്വാസികള്‍ ആണെന്നും പെണ്‍കുട്ടി പറയുന്നു. ബജ്‌റംഗ്ദളിന്റെയും പൊലീസിന്റെയും ആരോപണം തള്ളിയ ഇവര്‍, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.
അതിനിടെ മതം മാറ്റുന്നവരെ മര്‍ദിക്കുന്നത് തുടരുമെന്നാണ് സംഭവത്തില്‍ തീവ്ര ഹിന്ദു സംഘടനാ നേതാവ് ജ്യോതി ശര്‍മയുടെ പ്രതികരണം. കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. ആധാര്‍ കാര്‍ഡിലെ പേര്, നെറ്റിയില്‍ സിന്ദൂരം എന്നിവ കണ്ടാണ് മത പരിവര്‍ത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുക ഹിന്ദു ധര്‍മ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണെന്നും ജ്യോതി ശര്‍മ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നീതി ലഭിക്കുന്നത് വരെ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് പ്രതികരിച്ചു. ബിജെപി ജനറല്‍ സെക്രട്ടറിക്കൊപ്പം വേണ്ടിവന്നാല്‍ താനും ഛത്തീസ്ഗഡില്‍ പോകും. നിലവില്‍ കേരളത്തില്‍ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കിയത്. മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു









