പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പരിഷ്കരിച്ച പുതിയ പട്ടിക വന്നപ്പോള്‍ പാപ്പിനിശ്ശേരിക്ക് വൻ നേട്ടം. പുതിയ പട്ടികയില്‍ പഞ്ചായത്ത് പരിധിയില്‍ നാലിടത്ത് അടിപ്പാതയും മേല്‍പാലവും പണിയും. കൂടാതെ ഒരുകിലോമീറ്ററോളം വരുന്ന പുതിയ തുരുത്തി വളപട്ടണം പാലവും വരുന്നതോടെ പാപ്പിനിശ്ശേരി വികസനത്തിലേക്ക് ഉയരാനുള്ള സാധ്യത കൂടി.
അഞ്ചാം പീടിക കീച്ചേരി കവലയില്‍ 24 മീറ്റര്‍ വീതിയും 5.5 മീറ്റര്‍ ഉയരവുമുള്ള വലിയ അടിപ്പാതയൊരുങ്ങും. പാപ്പിനിശ്ശേരി അമലോത്ഭവ പള്ളിക്കും സര്‍വിസ് ബാങ്കിനും ഇടയില്‍ 24 മീറ്റര്‍ വീതിയിലും 5.5 മീറ്റര്‍ ഉയരത്തിലുമാണ് രണ്ടാം അടിപ്പാത. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിനു സമീപം കല്ലൂരിക്കടവ് റോഡില്‍ ഏഴു മീറ്റര്‍ വീതിയും നാലു മീറ്റര്‍ ഉയരവുമുള്ള ബോക്സ് ടൈപ്പ് അണ്ടര്‍ പാസേജ് വരും. മുണ്ടോങ്കണ്ടി – തുരുത്തിറോഡില്‍ ഇതേവലിപ്പത്തില്‍ അടിപ്പാത നിര്‍മിക്കും.
ഇത്തരത്തില്‍ പ്രകാരം നാല് അടിപ്പാതകളാണ് പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ പരിധിയില്‍ അനുവദിച്ചുകിട്ടിയത്. തുടക്കത്തില്‍ ഏറെ യാത്രാദുരിതം നേരിടുമെന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിക്കും ദേശീയപാത അധികൃതര്‍ക്കും പഞ്ചായത്ത് അധികൃതര്‍ നേരിട്ട് പരാതികള്‍ നല്‍കി. സമയോചിതമായ ഇടപെടല്‍ നടത്തിയതിനാലാണ് നേട്ടമുണ്ടാക്കാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി. സുശീല പറഞ്ഞു. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്നത് വൻ നേട്ടമാണെന്നും പഞ്ചായത്ത് ഭരണസമിതിയും അഭിപ്രായപ്പെട്ടു.
കൂടാതെ ദേശീയ പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി തുരുത്തി തോട് മൂടിയതിനെതിരെ നീരാഴുക്ക് തടയുന്ന നടപടി ഒഴിവാക്കാൻ ദേശീയപാത അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടി വൈകിയതിനാല്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. പഞ്ചായത്തിന് വേണ്ടി അഡ്വ. പി.യു. ശൈലജൻ ആണ് ഹാജരായത്.
കോടതി ഉത്തരവില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് വെള്ളം മുൻകാലങ്ങളിലെ പോലെ ഒഴുകി പോകാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ ദേശീയപാത അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.കല്ലുരി കടവ് പാലത്തിൻ്റെ നടപടി ആരംഭിച്ചതും വലിയ നേട്ടം മായി