കണ്ണൂർ മീനച്ചൂടിനെ തോൽപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകിട്ട് കൊടി ഇറങ്ങും. നാളെ നിശബ്ദ പ്രചാരണം. അത് കഴിഞ്ഞ് വ്യാഴാഴ്ച കേരളം ബൂത്തിലെത്തി വിധി എഴുതും.
ഒരു മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാര ണ പ്രവർത്തനങ്ങൾക്കാണ് ഇന്ന് വൈകിട്ട് ആറ് മണിക്ക് പരിസമാപ്തി ആകുന്നത്. കൊട്ടിക്കലാശത്തിന് ഇനി മണിക്കൂറുകൾ മാത്രം. കൊട്ടിക്കലാശം കളറാക്കാനുള്ള എല്ലാ ഒരുക്കവും മുന്നണികൾ ചെയ്തിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലും ഓരോ മുന്നണിക്കും ഇതിനായി പ്രത്യേക സ്ഥലങ്ങൾ പോലീസ് നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ആവേശം അതിര് വിട്ട് അക്രമത്തിലേക്ക് പോകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ ക്രമീകരണങ്ങൾ. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ പോലീസ് നൽകുന്നുണ്ട്.
വിഷയങ്ങൾ മാറിമറിഞ്ഞും വിവാദങ്ങൾ ഒഴിയാതേയുമുള്ള പ്രചരണയുദ്ധത്തിന്റെ ഒരു മാസമാണ് പിന്നിട്ടത്. അവസാന ലാപ്പിൽ പരമാവധി ദേശീയ നേതാക്കളെ അടക്കം അണിനിരത്തി ആവേശം പരകോടിയിൽ എത്തിക്കാൻ മുന്നണികൾക്ക് ആയി. ഇരു മുന്നണികളും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ബി ജെ പി ക്കും ഉണ്ട്. ഇതിൽ ആരുന്റെയൊക്ക മോഹങ്ങളും പ്രതീക്ഷകളുമാണ് പൂവണിയുക എന്ന് അറിയാൻ മെയ് 4 വരെ കാത്തിരിക്കണം. മുന്നണികൾക്ക് അതുവരെ നെഞ്ചിടിപ്പിന്റെ നാളുകളും.









