ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, ഒരിക്കലും വാക്കുമാറില്ല; സുരേഷ് ഗോപി

തൃശൂർ: എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ ആണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഇക്കാര്യത്തിൽ കാണുന്നതെന്നും ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാർ പ്രാർത്ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുമ്പ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്നാണ് പറഞ്ഞത്. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്നും ഒരിക്കലും വാക്കുമാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൻറെ വികസനം ലക്ഷ്യമിട്ടുള്ള എസ്ജി കോഫി ടൈംസ് എന്ന പേരിലുള്ള പുതിയ ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മെട്രോ ട്രെയിൻ സർവീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നെടുമ്പാശ്ശേരി അങ്കമാലി വരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

കോൺഗ്രസിന്റെ മുതിർന്നനേതാവും സ്പീക്കറുമായിരുന്ന തേറമ്പിൽ രാമകൃഷ്ണനെ വീട്ടിലെത്തി കണ്ടശേഷമാണ് സുരേഷ് ഗോപി കോഫി വിത്ത് എസ്ജി എന്ന പരിപാടി തുടങ്ങിയത്. തൃശൂരിലെ മേയർക്കും മുകളിൽ കസേരയിട്ട് കൊടുക്കേണ്ടയാളാണ് തേറമ്പിൽ രാമകൃഷ്ണനെന്നും ലീഡർക്കൊപ്പം സ്ഥാനം കൊടുക്കേണ്ടയാളാണെന്നും സുരേഷ് ഗോപി പ്രശംസിച്ചു. അതുകൊണ്ടാണ് കോഫി ടൈംസ് തുടങ്ങും മുമ്പ് തേറമ്പിലിനെ വീട്ടിലെത്തി കണ്ടത്. ബിജെപിക്ക് 30 സീറ്റെങ്കിലും കോർപ്പറേഷനിൽ കൊടുത്താൽ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ കുതിപ്പുണ്ടാകും. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി തുരങ്കം വെച്ചു. പിന്നീട് കളക്ടർ റിപ്പോർട്ട് പ്രകാരം പണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയാണിപ്പോൾ.പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചത് മേയർ എം.എം വർഗീസ് അല്ല. അദ്ദേഹംഎന്തെങ്കിലും ചെയ്തു എന്നൊരിക്കലും പറയില്ല. അദ്ദേഹത്തിൻറെ നിസഹായവസ്ഥ അറിയാം. കോർപ്പറേഷനും കോർപ്പറേഷൻ ഇരിക്കുന്ന തൃശൂർ നിയമസഭാ സീറ്റും ബിജെപിക്ക് തരണം. രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നരേന്ദ്ര മോദിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Top News from last week.

Latest News

More from this section