കൊച്ചി:കൊച്ചി എസ്.എച്ച് കോളേജിലെ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖം നൽകാതെ മടങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. മുതിർന്ന നേതാക്കളെ കാണുമ്പോൾ പുഞ്ചിരിക്കുക എന്നതാണ് താൻ പഠിച്ച രാഷ്ട്രീയമെന്നും മുഖ്യമന്ത്രി തിരിച്ചു ചിരിച്ചില്ലെങ്കിൽ തനിക്ക് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും, ഒരു തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അലോഷ്യസ് പറഞ്ഞു.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കലാലയത്തിലെത്തിയ വി.ഡി. സതീശനെ കാണാൻ അലോഷ്യസ് കാത്തുനിന്നിരുന്നെങ്കിലും സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. വേദിയിൽ പ്രസംഗിച്ച ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസിനെ ശ്രദ്ധിക്കാതെയാണ് മടങ്ങിയത്. എന്നാൽ ഇതിനെ ഒരു തർക്കമായോ മുഖ്യമന്ത്രിയെ കാണാൻ കഴിയാത്തതിനെ തെറ്റായോ കാണുന്നില്ലെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും ഗവൺമെന്റ് പ്ലീഡർ വിഷയത്തിലെ ആശങ്കകൾ അദ്ദേഹത്തെ ധരിപ്പിക്കുമെന്നും അലോഷ്യസ് മാധ്യമങ്ങളോട് പ്രതികരിച്ചു.








