നീക്കങ്ങളുമായി ഇന്ത്യ; 100 ഇന്ത്യൻ പൗരന്മാർ ഇന്ന് രാത്രിയോടെ അർമേനിയയിലേക്ക് കടക്കും

ടെഹ്‌റാൻ: ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമായതോടെ ഇന്ത്യ ഇറാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 100 ഇന്ത്യൻ പൗരന്മാർ ഇന്ന് രാത്രിയോടെ അർമേനിയയിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സർക്കാർ വൃത്തങ്ങളെ വ്യക്തമാക്കുന്നത്. ഇസ്രായേൽ പ്രധാന നഗരങ്ങളിൽ ബോംബാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഏകദേശം 10,000 വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കര അതിർത്തികൾ ഉപയോഗിച്ച് അസർബൈജാൻ, തുർക്ക്‌മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും ബന്ധം നിലനിർത്താനും, അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും, ഏറ്റവും പുതിയ വിവരങ്ങൾക്കായി എംബസിയുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാനും ജൂൺ 15ന് ഇറാനിലെ ഇന്ത്യൻ എംബസി ഒരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാനിലെ വിദ്യാർത്ഥികളുമായി അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
ഇസ്രയേൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാരോടും ഉടൻ ടെഹ്‌റാൻ വിടാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുമുണ്ട്. ബന്ധുത്വം ഇപ്പോൾ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളെ അതിർത്തി വഴി അർമേനിയയിലേക്ക് മാറ്റും. ടെഹ്‌റാൻ തുടച്ചുനീക്കുമെന്ന ഇസ്രയേൽ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ അടിയന്തര നിർദ്ദേശം നൽകിയിരിക്കുന്നത്.
പശ്ചിമേഷ്യയിലും യൂറോപ്പിലും തുടരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ഇത് യുദ്ധത്തിൻറെ കാലഘട്ടമല്ലെന്ന് സൈപ്രസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു. ഇരു നേതാക്കളും സംയുക്ത വാർത്താസമ്മേളനവും നടത്തി. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് സൈപ്രസ് നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നത്.

Top News from last week.

Latest News

More from this section