വാഷിംഗ്ടൺ: യുഎൻ പൊതുസഭയിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇന്ന് ഇന്ത്യൻ സമയം രാത്രി പത്തരയോടെ പ്രസംഗിക്കും. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉയർത്തിയ ആരോപണങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയേക്കും. ഊർജസുരക്ഷ, ഭീകരവാദം, ഗ്ലോബൽ സൗത്ത് തുടങ്ങിയ വിഷയങ്ങളും പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കും. റഷ്യ, ജർമനി, യുഎഇ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഇന്ന് പൊതുസഭയിൽ പ്രസം?ഗിക്കും. ഊർജ സുരക്ഷയെക്കുറിച്ച് എസ് ജയശങ്കർ നിലപാട് വ്യക്തമാക്കും. ഊർജ സുരക്ഷ ഓരോ രാജ്യത്തിൻറെയും ദേശീയ താത്പര്യമാണ്. അതിൽ മറ്റ് രാജ്യങ്ങൾ കൈ കടത്തുന്നത് ഇരട്ടത്താപ്പാണ് എന്നായിരിക്കും അദ്ദേഹം പറയുക എന്നാണ് ലഭിക്കുന്ന സൂചനകൾ. അതുപോലെ തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കും ഇന്ത്യ മറുപടി പറഞ്ഞേക്കുമെന്നാണ് സൂചന.
ഇന്ത്യ -പാക്കിസ്ഥാൻ വെടിനിർത്തൽ സാധ്യമാക്കിയത് പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഇടപെടൽ യുദ്ധം അവസാനിപ്പിച്ചു എന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്നിൽ ഇന്നലെ പ്രസ്താവന നടത്തിയത്. വിജയിച്ചത് പാക് സൈന്യമെന്നും പ്രധാനമന്ത്രി അവകാശ വാദമുന്നയിച്ചു. ട്രംപിനെ നൊബേൽ സമ്മാനത്തിന് പാക്കിസ്ഥാൻ നാമനിർദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ രാഷ്ട്രീയ മുതലെടുപ്പിനായി യുദ്ധം ആരംഭിച്ചു. പാക് സൈന്യം വൻ വിജയം കൈവരിച്ചു. 7 ഇന്ത്യൻ വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തിയെന്നുമാണ് പാക് പ്രധാനമന്ത്രി അവകാശപ്പെട്ടത്. നയതന്ത്ര ചർച്ചകളിലൂടെ അന്താരാഷ്ട്ര പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് പാകിസ്ഥാന്റെ വിദേശ നയമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.









