ഇറാനിൽ വീണ്ടും ആക്രമണം, ഒരു ആണവ നിലയം കൂടി ആക്രമിച്ചെന്ന് ഇസ്രയേൽ

 

ജറുസലേം: ഇറാൻ – ഇസ്രയേൽ സംഘർഷം കൂടുതൽ ശക്തമാവുന്നു. വെള്ളിയാഴ്ച പുലർച്ചെ ഇറാനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി ആരംഭിച്ചിരുന്നു. ഇതിന് പിന്നിലെ ഇറാനിൽ ഇസ്രയേൽ കൂടുതൽ ആക്രമണങ്ങളും തുടങ്ങി. തെക്കൻ ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിന് സമീപവനും സ്‌ഫോടനമുണ്ടായി. പ്രത്യാക്രമണങ്ങൾ നേരിടാൻ ഇസ്രയേലിലെ പല നഗരങ്ങളിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇതിനിടെ ഇസ്രായേലിന്റെ യുദ്ധ വിമാനം വെടിവെച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജറുസലേമിലും തെൽ അവീവിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തെൽ അവീവിൽ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ, യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. അതേസമയം ഇറാനിൽ ഇസ്രയേൽ ആക്രമണം കൂടുതൽ ശക്തമാക്കി. തലസ്ഥാനമായ ടെഹറാനിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഒരു ആണവ കേന്ദ്രം കൂടി ആക്രമിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്ഫഹാൻ ആണവ നിലയത്തിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ അറിയിച്ചത്. ഇറാനിലെ പല മേഖലകളിലും ആക്രമണം നടക്കുന്നതായാണ് സൂചന. ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം നടത്തുകയാണെന്ന് ഇസ്രയേൽ ആരോപിക്കുകയും ചെയ്തു.

ഇസ്രായേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കിയും രം?ഗത്തെത്തി. ഇസ്രയേൽ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുർക്കി പ്രസിഡൻറ് തയ്യിബ് എർദോഗൻ വിമർശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുർക്കി പ്രസിഡൻറ് ആവശ്യപ്പെട്ടു. ഇസ്രയേൽ – ഇറാൻ യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങവെ തുർക്കിയുടെ ശക്തമായ പ്രതികരണം ഇറാനുള്ള പിന്തുണായായാണ് വിലയിരുത്തപ്പെടുന്നത്.

Top News from last week.