സി പി ഐ എം ജന. സെക്രട്ടറി എം എ ബേബിക്ക് എ കെ ജി സെന്ററിൽ പ്രവർത്തകരും നേതാക്കളും ഗംഭീര സ്വീകരണം നൽകി. പാർട്ടി ഏൽപിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിൽ ജനറൽ സെക്രട്ടറി ആകാൻ യോഗ്യരായ നിരവധി സഖാക്കൾ ഉണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കുകയാണ് വേണ്ടതെന്നും ഇവിടെ കാണിച്ച ആവേശം അതിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
നവ വർഗീയ ഫാസിസം രാജ്യത്ത് ശക്തിപ്പെടുന്നു. എമ്പുരാൻ സിനിമയ്ക്കുണ്ടായ അനുഭവം അതിന് തെളിവാണ്. ഗുരുതരമായ നിയമലംഘനമാണ് സിനിമയ്ക്കെതിരെ ഉണ്ടായത്. എമ്പുരാൻ സിനിമയ്ക്കെതിരെ നടന്നത് ഫാസിസ്റ്റ് നടപടിയാണ്. സെൻസറിങ് അനുമതി ലഭിച്ച സിനിമയ്ക്കെതിരെയാണ് വീണ്ടും പ്രതിഷേധം ഉണ്ടായത്.
രാജ്യം ഗുരുതരമായ വെല്ലുവിളി നേരിടുന്നു. കേരളത്തിലെ ഇടത് സർക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേശീയ സി പി ഐ എമ്മിനുണ്ട്. ഇതിനായി സി പി ഐ എം ഒറ്റക്കെട്ടായി അണിനിരക്കണം. എ കെ ജി സെന്ററിൽ ലഭിച്ചത് വ്യക്തിപരമായി ലഭിച്ച സ്വീകരണമായി കരുതുന്നില്ലെന്നും എം എ ബേബി പറഞ്ഞു









