മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് ഉർവശി. എവർഗ്രീൻ സ്റ്റാർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നടിമാരിൽ ഒരാൾ. കോമഡി റോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു നടിയാണ് ഉർവശി. തന്റെ പത്താം വയസിൽ ബാല താരമായി അഭിനയ ജീവിതം ആരംഭിച്ച നടിയാണ് ഉർവശി. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടിയുടെ അഭിനയത്തിന് ദേശിയ, സംസ്ഥാന പുരസ്‌കാരങ്ങൾ നിരവധി തവണ തേടിയെത്തിയിട്ടുണ്ട്.
അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വെങ്കലം സിനിമയിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ്. ഭരതൻ സംവിധാനം ചെയ്ത് ലോഹിതദാസ് രചന നിർവഹിച്ച് 1993-ൽ പുറത്തിറങ്ങിയ ചിത്രമാണ് വെങ്കലം. മുരളി, ഉർവശി, കെ.പി.എസി ലളിത, മനോജ് കെ.ജയൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ആ സിനിമയിൾ ഉർവശിയും മുരളിയും തമ്മിലുള്ള ലവ് സീനീനെ കുറിച്ച് സംസാരിക്കുകയാണ് നടി.
വെങ്കലം എന്ന സിനിമയിൽ ഒരു ഫസ്റ്റ് നെറ്റ് സീക്വൻസാണ് എടുക്കേണ്ടിയിരുന്നതെന്നും തനിക്കും മുരളി ചേട്ടനും അത് ബുദ്ധിമുട്ടായിരുന്നുവെന്നും നടി പറയുന്നു. തനിക്ക് റൊമാന്റിക് സീൻ അഭിനയിക്കാൻ ബുദ്ധിമുട്ടാണെന്ന് സംവിധായകൻ അറിയാമെന്നും അതുകൊണ്ട് തന്റെ ഒരു ശിൽപ്പത്തെ വെച്ചാണ് പിന്നീട് ആ സീനുകളെല്ലാം എടുത്തതെന്നും ഉർവശി കൂട്ടിച്ചേർത്തു.
ഉർവശിയുടെ വാക്കുകൾ:
‘മുരളി ചേട്ടനും ഞാനും കൂടെയുള്ള വെങ്കലത്തിലെ ഒരു സീനുണ്ട്. വെങ്കലത്തിൽ ഭയങ്കര മൊരടനായിട്ടുള്ള ഒരാളായിട്ടാണ് മുരളി ചേട്ടൻ. അപ്പോൾ ഒരു ഫസ്റ്റ് നൈറ്റ് സീക്വൻസാണ് എടുക്കുന്നത്. ഞാൻ കൊച്ചേട്ടാനാണ് വിളിക്കുന്നത്. എന്റെ ബന്ധുവും കൂടെയാണ്. അപ്പോൾ കൊച്ചേട്ടന് എന്റെ കൂടെ ലൗവ് സീൻ അഭിനയിക്കാൻ വലിയ പാടാണ്. ഞാനും ലവ് സീൻ അഭിനയിക്കാൻ നല്ല മോശമാണ് അത് ഭരതന് അങ്കിളിനും അറിയാം. ഇത് എടുക്കാണ്ട് ഇരിക്കാൻ നിവർത്തിയില്ലല്ലോ എന്ന് ഭരതേട്ടൻ പറഞ്ഞു.
ഒരുപാട് ആലോചിച്ചിട്ട്, പിന്നെ എന്റെ ഒരു ശിൽപ്പം വെച്ചിട്ടാണ് അത് ചെയ്തത്. എന്റെ ദേഹത്ത് തൊടുന്നതൊക്കെ ശിൽപ്പത്തിനെ തൊടുന്നതായിട്ടാണ് കാണിച്ചത്. പിന്നെ രണ്ട് പേരും ഹഗ് ചെയ്യുന്ന ഒരു സീനുണ്ട്. അതിൽ മുരളി ചേട്ടൻ അത്രയും ദൂരം അകലെയാണ്. ഞാനിവിടെ രണ്ട് ഷാഡോ പ്ലേ പോലെയാണ് കാണിച്ചത്. നിഴല് കാണുമ്പോൾ രണ്ട് പേര് ഹഗ് ചെയ്യുന്നതുപോലെ തോന്നും,’ ഉർവശി പറയുന്നു.






