കാരുണ്യ പദ്ധതിയെ സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കി: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാരുണ്യ പദ്ധതിയെ പിണറായി സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. ആരോഗ്യ മേഖലയിലെ സര്‍ക്കാരിന്റെ പരാജയത്തില്‍ പ്രതിഷേധിച്ചും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ജില്ലയിലെ താലൂക്കാശുപത്രികള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ ധര്‍ണയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ ആശുപത്രി പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികള്‍ക്കുള്ള കുടിശ്ശിക കാരണം കേന്ദ്രപദ്ധതിയില്‍ ലയിപ്പിച്ച സംസ്ഥാനത്തെ കാരുണ്യ പദ്ധതി വെല്ലുവിളി നേരിടുകയാണ്.

സംസ്ഥാനത്തെ 40 ലക്ഷത്തിലധികം കുടുംബങ്ങളാണ് ഈ പദ്ധതിയിലുള്ളത്. 1550 കോടി രൂപയാണ് ആശുപത്രികള്‍ക്കുള്ള കുടിശ്ശികയെന്നാണ് കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് മാത്രം 350 കോടി കുടിശ്ശികയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 1200 കോടി രൂപ നല്‍കാനുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊക്കെ വിദേശ നാടുകളിലടക്കം ചികിത്സ നടത്താന്‍ സര്‍ക്കാരിന് പണമുണ്ട്. നാട്ടിലെ സാധാരണക്കാരുടെ ചികില്‍സാ പദ്ധതിക്ക് പണമില്ലാത്ത സ്ഥിതിയും. ഉയര്‍ന്ന ചെലവുള്ള ചികിത്സകള്‍ക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ലാത്ത അവസ്ഥയാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ , അഴീക്കോട് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ കായക്കല്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ: എ.ഡി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.കെ പ്രമോദ്,രാജീവന്‍ എളയാവൂര്‍,അമൃത രാമകൃഷ്ണന്‍,സുരേഷ് ബാബു എളയാവൂര്‍,ടി.ജയകൃഷ്ണന്‍,പി.മുഹമ്മദ് ഷമ്മാസ്,പി.മാധവന്‍ മാസ്റ്റര്‍,അഡ്വ: പി.ഇന്ദിര,ഷമാ മുഹമ്മദ്,മുണ്ടേരി ഗംഗാധരന്‍,ശ്രീജ മഠത്തില്‍ എം.പി വേലായുധന്‍,സി.ടി ഗിരിജ,ലിഷ ദീപക്ക്,ലക്ഷ്മണന്‍ തുണ്ടിക്കോത്ത്,കൂകിരി രാജേഷ്,ബിജു ഉമ്മര്‍ വരുണ്‍ എം കെ എന്നിവര്‍ പ്രസംഗിച്ചു.

Top News from last week.

Latest News

More from this section