മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറുമായുള്ള തർക്കം തീർക്കാൻ കെസി വേണുഗോപാൽ ഇടപെടും. പ്രശ്‌ന പരിഹാരത്തിന് ഇന്ന് കൂടുതൽ നീക്കങ്ങൾ നടക്കും. അൻവറിനെ അസോസിയേറ്റ് മെമ്പറായി ഉടൻ പ്രഖ്യാപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മുൻകൈയെടുത്താണ് അൻവറിന്റെ കാര്യത്തിലുള്ള ചർച്ച. അതേസമയം, കോൺഗ്രസിന്റെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നലെ രാത്രി അൻവറിനെ കാണാൻ കെസി വേണുഗോപാൽ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രശ്‌ന പരിഹാരത്തിന് കെസി ഇടപെടുമെന്ന വിവരം പുറത്തുവരുന്നത്.
കേരളത്തിലെ നേതാക്കളുമായി അൻവർ ചർച്ച നടത്തട്ടെ എന്നുള്ള തീരുമാനമാണ് കെസി വേണുഗോപാൽ അൻവറിനെ കാണാൻ വിസമ്മതിച്ചതിന് പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ കെസിയെ വിലക്കിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അൻവർ സ്ഥാനാർഥിയെ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നും തൃണമൂൽ ദേശീയ പാർട്ടി ആയതിനാൽ ഇവിടെ സഖ്യം ഉണ്ടാക്കാൻ തടസ്സമുണ്ടെന്നും സണ്ണി ജോസഫ് പറയുന്നു. എന്നാൽ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാൻ മടിയില്ല. അതിന് ധൃതി വെക്കേണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അൻവർ തിരുത്തണം എന്നുള്ളത് തന്നെയാണ് തന്റെയും വിഡി സതീശന്റേയും നിലപാട്. അൻവർ തിരുത്തി വരണം എന്ന് തന്നെയാണ് സുധാകരന്റയും നിലപാട് എന്നും സണ്ണി ജോസഫ് പറഞ്ഞു. അൻവർ സ്വതന്ത്രമായി മത്സരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.









