സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ എസ് യു ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ ഉള്ള അഞ്ച് കെഎസ്‌യു പ്രവർത്തകരെ വധശ്രമം എന്ന കുറ്റം ചുമത്തി ജയിൽ അടച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
സ്പീക്കർ എ എൻ ഷംസീറും മന്ത്രിയും ചേർന്ന് നടത്തിയ നാടകത്തിൽ ഇരയായത് പാവപ്പെട്ട കെഎസ്‌യു പ്രവർത്തകരാണ്.
പ്രതിഷേധിച്ച് വളർന്ന് വന്നവർ എന്ന് വീമ്പ് പറയുന്ന സിപിഎം നേതാക്കൾ ഒരു കരിങ്കൊടി പ്രതിഷേധത്തെ പോലും ഭയപ്പെടുകയാണ്.
ആയുധം ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞ് കേസെടുത്ത് രണ്ടുമാസത്തിനു ശേഷമാണ് മന്ത്രി ഇപ്പോൾ തന്റെ നേരെ ആക്രമം നടന്നില്ല എന്ന് മൊഴി കൊടുത്തത്.
ഇത് നേരത്തെ പറയാൻ തയ്യാറായിരുന്നെങ്കിൽ കേസ് പ്രാഥമികമായി തന്നെ തള്ളി പോകുമായിരുന്നു. വിശുദ്ധ റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികൾ ഉൾപ്പെടെയുള്ള കെഎസ്‌യു പ്രവർത്തകർ 15 ദിവസം ജയിലിൽ കിടക്കേണ്ടിയും വരുമായിരുന്നില്ല. എന്നാൽ മനപ്പൂർവ്വം അവരെ ജയിലിൽ കിടത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മന്ത്രി വീണാ ജോർജ്ജും സ്പീക്കർ എ എൻ ഷംസീറും ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തി പരാതി കൊടുത്തത്. സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ മാത്രമല്ല കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള കോൺഗ്രസ് ഓഫീസുകളും പ്രവർത്തകരെയും സിപിഎം നേതൃത്വത്തിൽ അക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
മന്ത്രിയുടെയും സ്പീക്കറുടെയും പ്രചരണവും തുടർന്ന് അത് ഏറ്റെടുത്തുകൊണ്ട് സിപിഎം നേതാക്കളായ എം വി ഗോവിന്ദൻ, എം വി ജയരാജൻ, കെ കെ രാഗേഷ് തുടങ്ങിയവർ നാട്ടിൽ കലാപം ഉണ്ടാക്കുന്നതിനായി പ്രകോപനപരമായി വ്യാപകമായ വ്യാജ പ്രചരണങ്ങൾ അഴിച്ചുവിട്ട് പാർട്ടിക്കാരെ ഇളക്കി വിട്ട് അക്രമം നടത്തുകയാണ് ഉണ്ടായത്. കേസിൽ മൂന്നാം പ്രതിയായി ചേർക്കപ്പെട്ട വടകരയിലെ ബിദുൽ ബാലന്റെ വീട് ബോംബെറിഞ്ഞ് മാതാപിതാക്കളെ കൊല്ലാനുള്ള ശ്രമം പോലും നടത്തി. പ്രതിചേർക്കപ്പെട്ടവരുടെ എല്ലാം വീടുകളിലേക്ക് വ്യാപകമായ ഭീഷണി ഉണ്ടായി.
ഇത് കള്ളക്കേസ് ആണെന്നും ഗൺമാന്റെ പരാതി വ്യാജമാണെന്നും പറഞ്ഞുകൊണ്ട് കെഎസ്‌യുവിന്റെ അഞ്ചു പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി 15 ദിവസം ജയിലിട്ടതിനെതിരെ കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഞാൻ നൽകിയ കേസിൽ തെളിവെടുപ്പ് തുടരുകയാണ്.
അന്ന് റെയിൽവേ സ്റ്റേഷനിൽ വച്ച് നടന്ന പ്രതിഷേധത്തിൽ മാധ്യമങ്ങളുടെയും മറ്റും വിഷ്വലുകളിലും ഒന്നും തന്നെ മന്ത്രിയെ ആക്രമിക്കുന്നതോ കയ്യേറ്റം ചെയ്യുന്നതോ ആയ യാതൊരുവിധ വീഡിയോയും ലഭിച്ചിരുന്നില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ഇത്തരത്തിലുള്ള ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.
മാത്രമല്ല ഈ കേസും അറസ്റ്റും എല്ലാം തന്നെ നിയമവിരുദ്ധമായാണ് എന്ന് വസ്തുതകൾ പരിശോധിച്ചാൽ ബോധ്യമാകും.
അന്ന് ഉച്ചക്ക് 3 15ന് നടന്ന സംഭവത്തിൽ അപ്പോൾ തന്നെ അവരെ അറസ്റ്റ് ചെയ്തെങ്കിലും രാത്രി 10.45 ഓടെ മാത്രമാണ് എഫ്ഐആർ ഇടുന്നത്. അതുവരെ അവരെ കസ്റ്റഡിയിൽ പാർപ്പിച്ചത് തന്നെ നിയമവിരുദ്ധമാണ്.
അക്രമത്തിൽ പരിക്കുപറ്റിയാൽ മെഡിക്കൊ ലീഗൽ കേസ് (MLC) ആയിട്ടാണ് കേസെടുക്കുന്നത്. പരിക്ക് പറ്റിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞതോടുകൂടി ആ കേസ് അപ്രസക്തമാവുകയാണ്.
അതുകൊണ്ടുതന്നെ ഈ പ്രവർത്തകർക്കുണ്ടായ അപമാനത്തിനും മാനസിക പീഡനത്തിനും ഓരോരാൾക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം.
നമ്പി നാരായണനും ചക്കരക്കല്ലിലെ താജുദ്ദീനും ഒക്കെ അനുവദിച്ച പബ്ലിക് ലോ റെമഡി പ്രകാരം ഇവരെ കള്ളക്കേസിൽ കുടുക്കിയതിന് ഈ നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും പ്രസ്തുത തുക ഈ കള്ള കേസിന് ഉത്തരവാദികളായ മന്ത്രിയിൽ നിന്നും ഗണ്മാനിൽ നിന്നും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും.
മേലിൽ ഇത്തരത്തിൽ ജനാധിപത്യരീതിയിൽ പ്രതിഷേധം നടത്തുന്നവരെ അധികാരമുപയോഗിച്ച് കള്ള കേസിൽ കുടുക്കുന്നത് അനുവദിക്കാനാവില്ല.
സിപിഎം എന്ന പാർട്ടിയും സർക്കാറും അതിലെ നേതാക്കളും മന്ത്രിമാരും ഭരണ സ്വാധീനം ഉപയോഗിച്ച് കഴിഞ്ഞ 10 വർഷമായി ജനാധിപത്യരീതിയിൽ പ്രതികരിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും ഒക്കെ അടിച്ചമർത്താൻ വേണ്ടി അധികാരവും കയ്യൂക്കും ഒക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യവും നീതിയും നിയമ സംവിധാനവും ഒക്കെയുള്ള ഒരു നാട്ടിൽ ഇത് അനുവദിക്കാനാവില്ല.
ഈ പ്രവർത്തകർക്ക് നീതി വാങ്ങി കൊടുക്കുന്നതിനുവേണ്ടി നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും ടി. ഒ .മോഹനൻ പറഞ്ഞു .












