നിലപാട് മാറ്റി നേതാക്കൾ; രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം തീർക്കാൻ കോൺഗ്രസ് നേതൃത്വം

 

 

 

ലൈംഗികാരോപണത്തിൽ കുരുങ്ങി വിവാദ നായകനായ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തെ കോൺഗ്രസ് കൈയ്യൊഴിയില്ലെന്ന് ഉറപ്പായി. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും താൽക്കാലികമായി സസ്പെന്റ് ചെയ്യപ്പെട്ടെങ്കിലും രാഹുലിന് രാഷ്ട്രീയ പിന്തുണ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. ആരോപണം പുകമറ സൃഷ്ടിക്കാനും കോൺഗ്രസ് മുന്നേറ്റം തടയാനുമാണെന്നാണ് നേതാക്കളുടെ ആരോപണം.

പ്രതിപക്ഷനേതാവ് വി ഡി സതീശനും, കെ പി സി സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫും നേരത്തെതന്നെ രാഹുൽ മാങ്കൂട്ടം വിഷയത്തിൽ വ്യക്തമായ അന്വേഷണം നടത്തിയതിന് ശേഷം കടുത്ത നടപടിയെന്ന നിലപാട് സ്വീകരിച്ചിരുന്നു. രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം തള്ളിയിരുന്നു. ധാർമ്മികതയുടെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതുപോലെ എം എൽ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നായിരുന്നു പാർട്ടി നേതൃത്വം തുടക്കം മുതൽ സ്വീകരിച്ച നിലപാട്.

രാഹുലിനെതിരെ സി പി ഐ എമ്മും ബി ജെ പിയും പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് നേതൃത്വം ഒറ്റക്കെട്ടായി നീക്കം നടത്തുന്നത്.ഇതിനിടയിൽ സി പി ഐ വനിതാ നേതാവ് രാഹുൽ വിഷയത്തിൽ നടത്തിയ പരസ്യ പ്രതികരണവും കോൺഗ്രസിന് പിടിവള്ളിയായിരിക്കയാണ്. മനപൂർവ്വം ഇരകളെ സൃഷ്ടിക്കുകയാണ് എന്നായിരുന്നു പത്തനംതിട്ടയിലെ ഒരു വനിതാ നേതാവിന്റെ ആരോപണം. രാഹുൽ വിഷയത്തിൽ പുറത്തുവരുന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് കോൺഗ്രസ് ആരോപണമുന്നയിക്കുന്നതിന് ഇടയിലാണ് ഇതേ ആരോപണവുമായി സി പി ഐ വനിതാ നേതാവ് രംഗത്തെത്തിയത്.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നതെന്നാണ് കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി വിലയിരുത്തുന്നത്. ആരോപണങ്ങളും വിവാദങ്ങളും പത്രമാധ്യമങ്ങളിൽ പ്രചരിച്ചതല്ലാതെ പരാതിയുമായി ആരും എത്തിയിട്ടില്ല. ചില ശബ്ദ സന്ദേശങ്ങൾ പ്രചരിച്ചുവെന്നല്ലാതെ തെളിവുതൾ നിരത്തി ആരും പൊലീസിനുമുന്നിൽ പരാതി ഉന്നയിച്ചിട്ടില്ല. ലൈംഗിക ആരോപണത്തിൽ കെട്ടിച്ചമച്ചതാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് വിവാദങ്ങൾക്കു പിന്നിൽ. അതിനാൽ നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. ഇതോടെയാണ് രാഹുലിന് രാഷ്ട്രീയ കവചം തീർക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനം കൈക്കൊണ്ടത്. രാഹുൽ മാങ്കൂട്ടത്തിനെതിരെ സി പി ഐ എമ്മും ചില മാധ്യമങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് വിവാദങ്ങൾക്ക് പിന്നിലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് ശക്തമായി ആവശ്യമുന്നയിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളും രാജിയാവശ്യത്തിൽ നിന്നും പിറകോട്ട് പോയിരിക്കയാണ്. സി പി ഐ എം രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നാണ് യു ഡി എഫ് നേതാക്കളും വിശ്വസിക്കുന്നത്.

രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ സംരക്ഷണം ഉറപ്പാക്കുമെന്ന വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെന്ന നിലയിൽ രാഹുൽ മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ തുടർന്നും ഇടപെടാൻ അവകാശമുണ്ട്. രാഹുലിനെതിരെ ഈ നിമിഷംവരെ ഒരു പരാതിയും ഉന്നയിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ മാത്രമേയുള്ളൂ. ആരോപണവിധേയരായ നിരവധിപേർ ഇപ്പോൾ സഭയിൽ ഉണ്ടെന്നും യു ഡി എഫ് കൺവീനർ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങൾ സ്വാഭാവികമാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം വിലയിരുത്തുന്നത്.ലൈംഗികാരോപണങ്ങളുടെ പേരിൽ നേരത്തേയും ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. രാജിവെച്ചൊഴിയുന്ന നിലപാട് ഒരു പാർട്ടിയും സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയമായി ആരോപണങ്ങളുടെ പേരിൽ എം എൽ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാട് നേരത്തെ തന്നെ പ്രതിപക്ഷനേതാവും മറ്റും മുതിർന്ന കോൺഗ്രസ് നേതാക്കളും കൈക്കൊണ്ടിരുന്നു.

രാഹുൽ മാങ്കൂട്ടത്തെ ഏതുവിധേനയും കേസിൽ കുരുക്കി അറസ്റ്റു ചെയ്യിക്കാനുള്ള നീക്കങ്ങളാണ് സി പി ഐ എം നടത്തുന്നാണ് കോൺഗ്രസ് ആവർത്തിക്കുന്നത്. രാഹുൽ വിഷയം ഊതിപ്പെരുപ്പിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഇതോടെയാണ് രാഹുൽ മാങ്കൂട്ടത്തിന് സംരക്ഷണം ഏർപ്പെടുത്താൻ യു ഡി എഫിൽ ചർച്ചകൾ ആരംഭിച്ചത്.

രാഹുൽ മാങ്കൂട്ടത്തിനെതിരെ സി പി ഐ എമ്മും, ബി ജെ പിയും കടുത്ത നിലപാട് കടുപ്പിട്ട സാഹചര്യത്തിലാണ് കോൺഗ്രസ് രാഹുൽ വിഷയത്തിൽ സ്വീകരിച്ചരിക്കെയാണ് കോൺഗ്രസ് നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. എ ഐ സി സി നേതൃത്വത്തിനും രാഹുലിനെ പൂർണമായും തള്ളിക്കളയുന്നതിനോട് യോജിപ്പില്ല. ഇതേ സമയം രാഹുൽ രാജിവെക്കണമെന്ന പരസ്യനിലപാട് സ്വീകരിച്ച ഉമ തോമസ് എം എൽ എയുടെ നിലപാട് അമിതാവേശമായെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. ഉമാ തോമസിന്റെ പ്രസ്താവന രാഷ്ട്രീയ എതിരാളികൾക്ക് കൂടുതൽ ഊർജം പകർന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. ഉമാ തോമസും ചില വനിതാ നേതാക്കളും കോൺഗ്രസിൽ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നായിരുന്നു സി പി ഐ എമ്മിന്റെ പ്രചാരണം. ഉമാ തോമസിനെതിരെ യൂത്ത് കോൺഗ്രസ് സൈബറാക്രമണം നടത്തിയെന്ന പ്രചാരണവും പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കിയതായാണ് നേതൃത്വം വിലയിരുത്തിയത്.

ഇതേ സമയം സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, പരാതികളിൽ വിശദമായ അന്വേഷത്തിലേക്ക് കടന്നിരിക്കയാണ്. രാഹുലിനെതിരെ ലഭിച്ച വിവിധ പരാതികളിൽ മൊഴി രേഖപ്പെടുത്തുകയാണ് അന്വേഷണ സംഘം. എന്നാൽ ലൈംഗികാതിക്രമം നേരിട്ടുവെന്നു പറയപ്പെടുന്ന ആരും പരാതിയുമായി അന്വേഷണ സംഘത്തിന് മുന്നിൽ ഇതുവരെ എത്തിയിട്ടില്ലെന്നതും കോൺഗ്രസിനും രാഹുൽ മാങ്കൂട്ടത്തലിനും ആശ്വാസം നൽകുന്നു.

ലൈംഗികാതിക്രമണം നടത്തിയെന്ന ആരോപണത്തിൽ തെളിവുകൾ ശേഖരിക്കാനും, പരാതിലഭിച്ചാൽ ഉടൻ അറസ്റ്റു ചെയ്യാനുമാണ് സർക്കാർ നിർദേശം. ആഭ്യന്തരവകുപ്പ് രാഹുലിനെതിരെയുയർന്ന കേസിൽ അന്വേഷണം ഊർജിതമാക്കിയതോടെയാണ് സംരക്ഷണം തീർക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പരാതികളുമായി ആരും നേരിട്ട് രംഗത്തുവരാത്തത് അന്വേഷണ സംഘത്തെ വെട്ടിലാക്കിയിരിക്കയാണ്. കേവലം ആരുടേയെങ്കിലും പരാതിയിൽ കേസെടുക്കാമെന്നല്ലാതെ കർശന നടപടികൾ സ്വീകരിക്കാൻ കഴിയില്ല. ഇതാണ് കോൺഗ്രസിനുള്ള പിടിവല്ലി. കഴമ്പിത്താത്ത ആരോപണമാണ് ഉയർന്നതെന്നും ഇത്തരമൊരു സാഹചര്യത്തിൽ രാഹുൽ എം എൽ എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ് നേതൃത്വം പിന്നീട് എത്തുകയായിരുന്നു.

ധാർമികമായി രാഹുലിന് എം എൽ എ സ്ഥാനത്ത് തുടരാനാവില്ലെന്നും, പരാതിയുമായി വരുന്നവർക്ക് സർക്കാർ സംരക്ഷണം കൊടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.ഇതോടെയാണ് ആഭ്യന്തര വകുപ്പ് രാഹുലിനെതിരെയുള്ള അന്വേഷണം വിപുലമാക്കിയത്. പരാതിക്കാരെകണ്ടെത്തി രേഖാമൂലം പരാതി എഴുതി വാങ്ങിക്കാനുള്ള തീവ്രനീക്കത്തിലാണ് ആഭ്യന്തരവകുപ്പ്. രാഹുൽ അശ്ലീല സന്ദേശം അയച്ചെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയ റിനി യെന്ന യുവനടിയിൽ നിന്നും മൊഴിശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

മറ്റു ശബ്ദസന്ദേശത്തിൽ ശാസ്ത്രീയ അന്വേഷണം നടക്കണമെങ്കിൽ പരാതിക്കാരിയിൽ നിന്നും മൊഴിയെടുക്കണം. ഗർഭഛിദ്രം അടക്കമുള്ള പരാതികൾ നിലനിൽക്കണമെങ്കിൽ വ്യക്തമായ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഇതിനിടയിൽ യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിൽ വ്യാജ ഐഡികാർഡ് നിർമിച്ചെന്ന പരാതിയിൽ രാഹുലിനെതിരെ തെളിവുകൾ ശേഖരിക്കാനുള്ള തീവ്രശ്രമവും നടക്കുന്നുണ്ട്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജവാരില്ലെന്നാണ് രാഹുലിന്റെ നിലപാട്. രാഹുലിനെ ഏതുവിധേനയും അറസ്റ്റു ചെയ്ത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണിതെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംരക്ഷണം തീർക്കുമെന്ന് പരസ്യനിലപാടുമായി അടൂർ പ്രകാശ് രംഗത്തെത്തിയത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ വീണ്ടും കേരളം ഞെട്ടുന്ന ചില വെളിപ്പെടുത്തൽ ഉണ്ടാവുമെന്ന് ആവർത്തിച്ചതും സർക്കാരിന്റെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാൻ പാർട്ടി ഒരുക്കമാണെന്ന സൂചനകളാണ് പ്രതിപക്ഷനേതാവും യു ഡി എഫ് കൺവീനറും നൽകുന്നത്.

Top News from last week.

Latest News

More from this section