തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളിയിൽ നിയമനടപടി;ബിജെപി കൗൺസിലർമാർക്കെതിരെ കേസ്. ഒന്നാം പ്രതി ചെമ്പഴന്തി ഉദയൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ്. കോൺഗ്രസ് വനിതാ കൗൺസിലർമാര്‍ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽ കട രതീഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ്‌ എന്നിവരാണ് പരാതി നൽകിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. അതേസമയം, യുഡിഎഫ് കൗൺസിലർമാർക്കെതിരെ ബിജെപി ഇന്ന് പൊലീസിൽ പരാതി നൽകിയേക്കും.

ഇന്നലെ തിരുവനന്തപുരം നഗരസഭ കൗണ്‍സിലിൽ യോഗത്തിന് ശേഷമാണ് യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയും സംഘർഷവും ഉണ്ടായത്. സുഗതന്‍റെ രാജിക്കായുള്ള യുഡിഎഫ്-എൽഡിഎഫ് പ്രതിഷേധത്തിനിടെ അതിവേഗം അജണ്ടകൾ പാസായെന്ന് മേയർ പ്രഖ്യാപിച്ച് കസേര വിട്ടതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. കാപ്പാ കേസിൽ ജയിലിലുള്ള ആർ സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നുമാണ് യുഡിഎഫ് പരാതി. എന്നാൽ രജിസ്റ്ററിൽ വെള്ളമൊഴിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്ന് മേയർ വി വി രാജേഷ് ആരോപിച്ചു.

Top News from last week.