തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് വ്യാപാരി മുഹമ്മദ് ഷെർഷാദ്. പാർട്ടി കുടുംബം തകർത്തവനൊപ്പമെങ്കിൽ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നും ഷെർഷാദ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. അതേസമയം, ആരോപണങ്ങൾക്ക് സിപിഎം മറുപടി പറഞ്ഞില്ലെങ്കിൽ ശക്തമായ സമരമെന്ന് യുഡിഎഫ് അറിയിച്ചു.
സോഷ്യൽ മീഡിയയിൽ നിന്ന് ആക്ഷേപങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഷെർഷാദിനെതിരെ എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനകം ആരോപണങ്ങൾ പിൻവലിക്കണമെന്നാണ് ആവശ്യം. ഷെർഷാദ് പിബിക്ക് പരാതി നൽകിയെന്ന് സ്ഥിരീകരിക്കുന്ന എംവി ഗോവിന്ദൻ ചോർച്ചക്ക് പിന്നിൽ തന്റെ മകനല്ലെന്നും ഷെർഷാദ് തന്നെയാണെന്നും നോട്ടീസിൽ പറയുന്നു. ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നൽകണമെന്നും അപകീർത്തികരമായ ആക്ഷേപങ്ങൾ എല്ലാം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും വക്കീൽ നോട്ടീസിലുണ്ട്. പിബിക്ക് നൽകിയ കത്ത് എംവി ഗോവിന്ദൻറെ മകൻ ചോർത്തിയെന്നാണ് ആരോപണം. കത്ത് പ്രചരിച്ചതിന് പിന്നിൽ ഷർഷാദ് തന്നെയാണെന്നും പരാതി കൊടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുന്നുണ്ടെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
പിബിക്ക് മുഹമ്മദ് ഷർഷാദ് അയച്ച കത്ത് പുറത്തായത് വൻ വിവാദമായിരിക്കെയാണ് എം വി ഗോവിന്ദൻ നിയമനടപടിയിലേക്ക് നീങ്ങിയത്. പിബിക്ക് ഷർഷാദ് നൽകിയ പരാതി ചോർത്തിയത് തൻറെ മകൻ ശ്യാംജിത്ത് ആണെന്ന ആരോപണം തെറ്റാണ്. പിബി അംഗം വഴി പാർട്ടിക്ക് നൽകിയ പരാതി അന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു അതിന് പിന്നിൽ ഷർഷാദ് തന്നെയാണെന്നാണ് വക്കീൽ നോട്ടീസിൽ എംവി ഗോവിന്ദൻ പറയുന്നത്. തൻറെ മകൻ കത്ത് ചോർത്തിയെന്ന ആരോപണം പൊതു സമൂഹത്തിൽ തനിക്ക് അവമതിപ്പുണ്ടാക്കി. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും, തെറ്റായ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നുമാണ് വക്കീൽ നോട്ടീസിലെ ആവശ്യം.
ഷെർഷാദ് കത്തയിച്ചിട്ടില്ലെന്ന് വരെ ചില നേതാക്കൾ പറയുമ്പോഴാണ് സംസ്ഥാന സെക്രട്ടറി കത്ത് സ്ഥിരീകരിക്കുന്നത്. മകന് പ്രതിരോധം തീർക്കുമ്പോഴും ഷെർഷാദ് പരാതിയിൽ ഉന്നയിച്ച മറ്റ് നേതാക്കളുടെ സാമ്പത്തിക ഇടപാടിൽ ഗോവിന്ദൻ ഒന്നും പറയുന്നില്ല. മാധ്യമങ്ങളെ പഴിച്ചും, ഗോവിന്ദന് പാർട്ടി കൂട്ടത്തോടെ പിന്തുണച്ചുാണ് നേതാക്കളുടെ പ്രതികരണം.
അതേസമയം, വിവാദം ഷെർഷാദും രാജേഷ് കൃഷ്ണയും തമ്മിലെ തർക്കം മാത്രമാക്കി ഒതുക്കുകയും വവാദങ്ങളെ നേരിടുകയാണ് സിപിഎം നേതൃത്വം. എന്നാൽ ഷെർഷാദിനെ തള്ളുന്ന പാർട്ടി രാജേഷ് കൃഷ്ണക്കെതിരെ ഒന്നും പരാമർശിക്കുന്നില്ല. ഇതിനിടെ കഴിഞ്ഞ വർഷം അനുനയത്തിനായി ഷെർഷാദ് രാജേഷ് കൃഷ്ണയെ വിളിച്ച ഓഡിയോ പുറത്തുവന്നു. ഓൺലൈൻ മാധ്യമത്തിന് നേരത്തെ അനുവദിച്ച അഭിമുഖത്തിൻറെ പേരിൽ ഷെർഷാദ് എംവി ഗോവിന്ദന് അയച്ച ഇ മെയിലും പുറത്തായി. പാർട്ടി കേസിന് നീങ്ങുന്ന ഘട്ടത്തിലായിരുന്നു മെയിൽ അയച്ചത്. പരാതി ഉന്നയിച്ചത് രാജേഷ് കൃഷ്ണയുടെ വിവരത്തിൻറെ അടിസ്ഥാനത്തിൽ മാത്രമാണെന്നാണ് ഇ മെയിൽ. ഗോവിന്ദനോട് ആദരവാണുള്ളതെന്ന് പറയുന്ന മെയിലിലെ വിവരങ്ങൾ പുറത്ത് വിട്ടാണ് ഷെർഷാദിന്റെ പക്കൽ തെളിവില്ലെന്ന് സ്ഥാപിക്കാനുള്ള പാർട്ടി കേന്ദ്രങ്ങളുടെ ശ്രമം.
ഷെർഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
സഖാവ് ഗോവിന്ദൻ മാഷിന്റെ വക്കീൽ നോട്ടീസ് ഒരു മീഡിയ സുഹൃത്തു മുഘേനെ ലഭിച്ചു…. എന്റെ അഡ്വക്കേറ്റ് വിശദമായ മറുപടി നൽകുന്നതാണ്. ശേഷം കോടതിയിൽ. കുടുംബം തകർത്തവന്റെ കൂടെ ആണ് പാർട്ടിയെങ്കിൽ ആ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരും. കുടുബംത്തേക്കാൾ വലുതല്ല ഏത് പാർട്ടി സെക്രട്ടറിയുടെ മകനും. ഇനിമുതൽ ലൈവും ബ്രെക്കിങ്ങും ചെന്നൈയിയിൽ നിന്ന്.




