തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ വിവരം അറിയിക്കും. മന്ത്രിസഭ തീരുമാനം എന്ന നിലക്കാണ് ചീഫ് സെക്രട്ടറി കത്ത് അയക്കുക. അതേസമയം, പി എം ശ്രീയിൽ ഇനി വാക് പോര് വേണ്ടെന്ന നിലപാടിൽ സിപിഐ നേതൃത്വം. കണ്ണൂരിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് പ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
പിഎം ശ്രീ പദ്ധതിയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. കേരളത്തിന്റെ കത്ത് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ അറിയിക്കുന്നത്. പിഎം ശ്രീയ്ക്കുള്ള ധാരണ മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. ധനസഹായം നൽകേണ്ട സ്‌കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയ്യാറാക്കി കഴിഞ്ഞു. പദ്ധതിക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ട് പോകാനാകില്ല. സർവ്വ ശിക്ഷാ അഭിയാനടക്കമുള്ള ഫണ്ട് നൽനാകുമോ എന്നതും കത്ത് പരിശോധിച്ച് ശേഷം തീരുമാനിക്കും. പിഎം ശ്രീയിൽ നിന്ന് പഞ്ചാബ് ധാരണപത്രം ഒപ്പിട്ട ശേഷം പിൻമാറിയപ്പോൾ കേന്ദ്രം ഇത് അനുവദിച്ചിരുന്നില്ല. എന്നാൽ പിന്നീട് കേന്ദ്രം ഫണ്ട് തടഞ്ഞുവെച്ചതോടെ പഞ്ചാബ് നിലപാട് മാറ്റുകയായിരുന്നു.









