കൈവശമുള്ള ഓഹരികള്‍ ഇരട്ടിയാകും; ചരിത്രത്തിലാദ്യമായി ബോണസ് ഓഹരി പ്രഖ്യാപിച്ച് എല്‍ഐസി

ബോണസ് പ്രഖ്യാപനം കൊണ്ട് വിപണികളെയും, നിക്ഷേപകരെയും അമ്പരപ്പിച്ച് പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. എല്‍ഐസി ബോണസുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍. ചരിത്ര തീരുമാനവുമായി പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. 2026 ഏപ്രില്‍ 13 ന് ചേര്‍ന്ന ബോര്‍ഡ് യോഗം ബോണസ് ഓഹരി പ്രഖ്യാപിച്ചിരിക്കുകയാണ്. 1:1 അനുപാതത്തിലാണ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതാതയ് നിങ്ങളുടെ കൈവശമുള്ള എല്‍ഐസി ഓഹരികള്‍ ഇരട്ടിയാകും. കൈവശമുള്ള ഓരോ എല്‍ഐസി ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി കിട്ടും. ഏകദേശം 22 ലക്ഷം ഓഹരിയുടമകള്‍ക്ക് ഈ പ്രഖ്യാപനം നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ വിപണികളില്‍ ഓഹരികളുടെ ലിക്വിഡിറ്റിയും വര്‍ധിക്കും.
ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച തീയതി മുതല്‍ രണ്ട് മാസത്തിനുള്ളില്‍ ബോണസ് ഓഹരികള്‍ ക്രെഡിറ്റ് ചെയ്യുമെന്നാണ് എല്‍ഐസി വ്യക്തമാ്ക്കിയിരിക്കുന്നത്. അതായത് 2026 ജൂണ്‍ 12 നകം ബോണസ് ഇഷ്യൂ പൂര്‍ത്തിയാകുമെന്ന് കരുതുന്നു. അതേസമയം ബോണസ് ഇഷ്യൂവിന്റെ റെക്കോര്‍ഡ് തീയതി ഇതുവരെ ഇന്‍ഷുറന്‍സ് സ്ഥാപനം പ്രഖ്യാപിച്ചിട്ടില്ല. റെക്കോര്‍ഡ് തീയതിയില്‍ കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്ന ഓഹരി ഉടമകള്‍ക്കാകും ബോണസ് ഓഹരി ലഭിക്കുക.എല്‍ഐസി ബോണസ്





ഒരു കമ്പനി അതിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് സൗജന്യമായി അനുവദിക്കുന്ന ഓഹരികളെയാണ് ബോണസ് ഓഹരികള്‍ എന്നു വിശേഷിപ്പിക്കുന്നത്. ഇത് കമ്പനിയുടെ ശക്തമായ സാമ്പത്തിക ആരോഗ്യത്തിന്റെയും, വളര്‍ച്ചാ സാധ്യതകളുടെയും അടയാളമായി വിലയിരുത്തപ്പെടുന്നു. അതേസമയം ഈ നീക്കം കമ്പനിയുടെ മാര്‍ക്കറ്റ് മൂല്യത്തില്‍ മാറ്റം വരുത്തുന്നില്ല. കാരണം ഇത് ഓഹരിയുടെ മുഖവിലയില്‍ ക്രമീകരിക്കപ്പെടുന്നു.

ഉദാഹരണത്തിന് എല്‍ഐസി ഓഹരികളുടെ നിലവിലെ ഓഹരി മുഖവില 10 രൂപയാണ്. കമ്പനി 1:1 അനുപാതത്തിലാണ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ വിപണിയിലെ എല്‍ഐസി ഓഹരികളുടെ എണ്ണം ഇരട്ടിയാകും. ഇവിടെ വിപണിമൂല്യം മാറാതിരിക്കാന്‍, എല്‍ഐസി ഓഹരികളുടെ മുഖവില 10ല്‍ നിന്ന് 5 ആയി പുനഃക്രമീകരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ബോണസ് ഇഷ്യൂ ഓഹരികളുടെ ലിക്വിഡിറ്റ് വര്‍ധിപ്പിക്കുന്നതിനൊപ്പം, താങ്ങാനാവുന്ന വിലയിലേയ്ക്കുള്ള മാറ്റത്തെ കൂടി കാണിക്കുന്നു.

ബോണസ് ഇഷ്യൂ പലപ്പോഴും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാറുണ്ട്. ലിസ്റ്റിംഗിനു ശേഷം ഇതാദ്യമായാണ് എല്‍ഐസി ബോണസ് പ്രഖ്യാപിക്കുന്നത്. എന്നാല്‍ 2022 മേയില്‍ ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചശേഷം എല്‍ഐസി ഇതുവരെ അഞ്ച് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

എല്‍ഐസി: ക്യു 3 ഫലം



കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാംപാദ ഫലം എല്‍ഐസി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം മൂന്നാം പാദത്തില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 2025 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ എല്‍ഐസിയുടെ സംയോജിത അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 17% വര്‍ധിച്ച് 12,930 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 11,008 കോടി രൂപയായിരുന്നു.2026 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ അറ്റ പ്രീമിയം വരുമാനം 1.26 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ സമയത്തെ 1.07 ലക്ഷം കോടി രൂപയേക്കാള്‍ 17% കൂടുതലാണിത്. നാലാം പാദ ഫലങ്ങള്‍ (2026 ജനുവരി- മാര്‍ച്ച്) കമ്പനി ഉടന്‍ അവതരിപ്പിച്ചേക്കും.

എല്‍ഐസി: ഒറ്റനോട്ടത്തില്‍



  • നിലവിലെ ഓഹരി വില: 804 രൂപ
  • നിലവിലെ വിപണിമൂല്യം: 5,08,308 കോടി
  • 52 വീക്ക് ഹൈ/ ലോ: 980 രൂപ/ 722 രൂപ
  • സ്റ്റോക്ക് പിഇ: 9.59
  • ബുക്ക്വാല്യൂ: 224 രൂപ
  • ഡിവിഡന്റ്: 1.49%
  • ആര്‍ഒസിഇ: 53.1%
  • ആര്‍ഒഇ: 45.7%
  • മുഖവില: 10 രൂപ

Top News from last week.

Latest News

More from this section