ന്യൂഡൽഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.
രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ മലയാളത്തിന്റെ അഭിമാനം വാനോളമുയരും. പൂക്കാലത്തിലൂടെ മികച്ച രണ്ടാമത്തെനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹനായ വിജയരാഘവനും അഭിനയത്തിന്റെ ഉള്ളൊഴുക്കിലൂടെ മികച്ച രണ്ടാമത്തെനടിയായ ഉർവശിയും ആ തിളക്കത്തിന് മാറ്റുകൂട്ടും.
അവാർഡ് വിതരണത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാർഡ് ജേതാക്കൾ പങ്കെടുക്കും. മികച്ച എഡിറ്റർ പുരസ്‌കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റർ മിഥുൻ മുരളിയാണ് അർഹനായത്. നോൺ ഫീചർ സിനിമ വിഭാഗത്തിൽ എം കെ രാംദാസ് സംവിധാനം ചെയ്ത നെകൽ തെരഞ്ഞെടുക്കപ്പെട്ടു.









