കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ കാസർകോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസിൽ സുരേന്ദ്രൻ ഉൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്. സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പടക്കം ഉൾപ്പെടുത്തിയിരുന്നു. സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ബി.ജെ.പി. മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച നേതാവ് സുനിൽ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികൾ. കേസിൽ സുരേന്ദ്രനെതിരെ ജനാധിപത്യ നിയമത്തിലെ 171 ബി., ഇ., തുടങ്ങിയ വകുപ്പുകളും പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടർന്ന് അന്നത്തെ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന വി.വി. രമേശന്റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.