മാസപ്പടി കേസ്: എസ്എഫ്ഐഒ നടപടികൾക്ക് സ്റ്റേയില്ല; ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കും

ന്യൂഡൽഹി: മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിട്ടത്.
ഏപ്രിൽ 22 ന് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും. സിഎംആർഎല്ലിന് വേണ്ടി കപിൽ സിബലും കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്വി രാജുവും കോടതിയിൽ ഹാജരായി.
അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികൾ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎൽ ആവശ്യപ്പെട്ടത്. കോടതിയുടെ വാക്കാലുള്ള നിർദ്ദേശം മറികടന്ന് അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം. എന്നാൽ ചീഫ് ജസ്റ്റിസിന് കേസ് വിട്ടതോടെ കേസ് നടപടികൾ ഇനിയും നീളുമെന്നാണ് വ്യക്തമാകുന്നത്.

Top News from last week.

Latest News

More from this section